കോഴിക്കോട്:കരിയാത്തുംപാറയിൽ ഇനി അറേബ്യൻ മധുരവും.
‘മെറി വേവ്സ്’ അമ്യൂസ്മെന്റ് പാർക്കിൽ നട്ടുപിടിപ്പിച്ച ഈന്തപ്പനകൾ സമൃദ്ധമായി കായ്ച്ചത് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ആനന്ദക്കാഴ്ചയായി.

നാലുവർഷം മുമ്പ് പൂനൂരിലെ നഴ്‌സറിയിൽ നിന്ന് എത്തിച്ച എട്ടോളം ഈന്തപ്പനകളാണ് പാർക്ക് പരിസരത്ത് നട്ടുപിടിപ്പിച്ചത്. ഇതിൽ രണ്ടെണ്ണത്തിലാണ് ഇപ്പോൾ കുലകളായി ഈന്തപ്പഴം വിളഞ്ഞു നിൽക്കുന്നത്.

എല്ലാ മരങ്ങളും ഒരേപോലെ പൂവിട്ടിരുന്നെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് കായ്‌ഫലം ഉണ്ടായത്. കൃത്രിമ പരാഗണത്തിന്റെ കുറവോ പരിപാലനത്തിലെ പ്രത്യേകതകളോ കാരണമാകാം മറ്റുള്ളവയിൽ കായ്ക്കൾ പിടിക്കാത്തതെന്ന് കൃഷി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

മലയോരമേഖലയിൽ ഈന്തപ്പഴം വിളഞ്ഞത് സഞ്ചാരികൾക്കിടയിൽ കൗതുകമാകുമ്പോൾ, ഇനി കൃഷിരീതികൾ കൂടുതൽ മെച്ചപ്പെടുത്തി വിളവ് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർക്ക് അധികൃതർ. മാധ്യമ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ബിജു കക്കയം,സാദിഖ് ഓണാട്ട്, സിയാദ്, മുജീബ്, മുസ്തഫ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിപാലനം നടക്കുന്നത്.










