കോഴിക്കോട്: 2025 ലെ മാതൃഭൂമി സാഹിത്യപുരസ്ക്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. സി രാധാകൃഷ്ണൻ, സാറാ ജോസഫ്, കല്പറ്റ നാരായണൻ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയരക്ടർ എം വി ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രൻ എന്നിവർ അറിയിച്ചു.
അസാധാരണമായ ധിഷണയും അഗാധമായ ശാസ്ത്രബോധവും വേറിട്ടു നില്കുന്ന സൗന്ദര്യദർശനങ്ങളും കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് പുരസ്ക്കാര നിർണയ സമിതി വിലയിരുത്തി. സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്ത്, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയ കലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ആൽബട്രോസിന്റെ കരച്ചിൽ, സൂര്യമത്സ്യത്തെ വിവരിക്കൽ എന്നിവയാണ് പ്രധാന കൃതികൾ. മാർച്ച് 18 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.













