കോഴിക്കോട് :- നാടൻ കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിവരുന്ന ഏഴാമത് ‘മണിമുഴക്കം ‘കലാഭവൻ മണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
നാടൻകലാമേഖലയിലും സാംസ്‌കാരികരംഗത്തും പ്രാഗൽഭ്യം തെളിയിച്ച എട്ടു പേർക്കാണ് ഇത്തവണ മണിമുഴക്കം പുരസ്‌കാരം.
റംഷി പട്ടുവം – കണ്ണൂർ (നാടൻപാട്ട്, മാപ്പിളപ്പാട്ട് ), ഷിംജിത് ബങ്കളം – കാസറഗോഡ് (ഗോത്രസംഗീതം, ഗോത്രനൃത്തം, വാദ്യം ), ശരത്ത് അത്താഴക്കുന്ന് – കണ്ണൂർ (നാടൻപാട്ട്, നാട്ടുവാദ്യം ), ലതാ നാരായണൻ – കോഴിക്കോട് (നാടൻപാട്ട് ), പ്രസാദ് കരിന്തലക്കൂട്ടം – തൃശൂർ ( കുരുത്തോലചമയം, നാടൻപാട്ട് ), രമേഷ് ഉണർവ് – വയനാട് (നാടൻപാട്ട്, നാട്ടുവാദ്യം ), പ്രശാന്ത് മങ്ങാട്ട് – മലപ്പുറം (നാടൻപാട്ട്, ഗാനസാഹിത്യം ), കെ ടി രവി കീഴരിയൂർ – കോഴിക്കോട് (നാട്ടുകോൽക്കളി, മുളം ചെണ്ട )എന്നിവരാണ് 2023ലെ കലാഭവൻ മണി പുരസ്‌കാരജേതാക്കൾ.
വൈദ്യശാസ്ത്രരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചു ഡോ. ഷീല നൂൺ, നാടകമേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചു എം എ നാസർ എന്നിവരെ ആദരിക്കും.
വിവിധമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഷിബു മുത്താട്ട്, റഹീന കൊളത്തറ, വിജു വി രാഘവ്, സന്തോഷ് പാലക്കട, പ്രജീഷ് കൊയിലാണ്ടി, ധനേഷ് കാരയാട്, റോസമ്മ തോമസ്, ബിജു പാത്തിപ്പാറ എന്നിവരെ അനുമോദിക്കും.
സംഗീതസംവിധായകനും കലാസംഘാടകനുമായ വിത്സൺ സാമുവൽ ചെയർമാനും പ്രശസ്തഗാനരചയിതാവും മുതിർന്ന പത്രപ്രവർത്തകനുമായ കാനേഷ് പൂനൂർ കൺവീനറുമായ അഞ്ചങ്ങസമിതിയാണ് പുരസ്‌കാര- ആദരവ് ജേതാക്കളെ തിരഞ്ഞെടുത്തത്.
2023മാർച്ച് 6 ന് കോഴിക്കോട് മാനാഞ്ചിറ സ്‌കൊയർ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന മണിമുഴക്കം പരിപാടിയിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
മന്ത്രിമാരും ജനപ്രതിനിധികളും കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും സംബന്ധിക്കും.
മണിമുഴക്കത്തിന്റെ മുഖ്യആകർഷണങ്ങളായി മാർച്ച് ഒന്ന് മുതൽ ആറു വരെ നാടൻപാട്ട് ഉത്സവം, ജീവ സഹായവിതരണം, മണ്ണടുപ്പം മണ്ണറിവ്ശില്പശാല, സാഹിത്യ – വിദ്യാഭ്യാസസദസ്സുകൾ, പാട്ടുവണ്ടി യാത്ര എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
പത്രസമ്മേളനത്തിൽ മണിമുഴക്കം ജൂറി ചെയർമാൻ വിത്സൺ സാമുവൽ, ജൂറി കൺവീനർ കാനേഷ് പൂനൂർ, പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആ(മ്പ, മണിമുഴക്കം പ്രോഗ്രാം ജോ : കൺവീനർ ടി എം സത്യജിത്ത് എന്നിവർ പങ്കെടുത്തു.