GeneralLatestTourism

വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലേക്കും  ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ജെല്ലി ഫിഷ് ചുരുളന്‍ തുഴയെറിയും

Nano News

കോഴിക്കോട്: വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലും. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ച പുത്തന്‍ ചുരുളന്‍ വള്ളം  ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ തുഴയെറിയും.  ചുരുളന്‍ വള്ളത്തിന്റെ ഔദ്യോഗിക നീറ്റിലിറക്കല്‍ ചടങ്ങ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെറുവണ്ണൂരിലെ ജെല്ലി ഫിഷ്  വാട്ടര്‍സ്‌പോര്‍ട്‌സ് അങ്കണത്തില്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ നരസിംഹുഗരി ടി.എല്‍. റെഡ്ഡി സന്നിഹിതനായിരുന്നു.
നെഹ്റു ട്രോഫി വള്ളംകളി ലോക പ്രശസ്തമാണ്. മലബാര്‍ ഭാഗത്തും അത്തരം ജലോത്സവങ്ങള്‍ക്കുള്ള സൗകര്യങ്ങളുണ്ട്.സാധ്യതയുമേറെയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്  ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ആരംഭിക്കുന്നത്. വള്ളം കളിയും അതിന്റെ ഭാഗമാകേണ്ടതുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
24 തുഴക്കാര്‍ ഒരു അമരത്തുഴക്കാനും ഒരു അണിയത്തുഴക്കാരനും തുഴച്ചില്‍ നയിക്കാന്‍ വള്ളത്തിന്റെ മധ്യത്തിലൊരാള്‍ അങ്ങിനെ 27 പേരുമായി ബേപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ചാലിയാറിന്റെ ഓളപ്പരപ്പില്‍ താളത്തിനൊത്ത് തുഴകള്‍വീഴും. അത് മലബാറുകാര്‍ക്ക് പുതിയൊരു അനുഭവമാകും. വാട്ടര്‍ സ്പോര്‍ട്സ് കയാക്കിംഗ്, സ്റ്റാന്‍ഡ് അപ്പ് പാഡലിംഗ് റേസ്, സെയിലിംഗ് റേസ്,  മറ്റ് വൈവിധ്യമാര്‍ന്ന ജലകായിക വിനോദങ്ങള്‍ എന്നിവ  ജെല്ലി ഫിഷ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ഒരുക്കുന്നുണ്ട്
പാമ്പു വള്ളം എന്ന പേരില്‍ അറിയപ്പെടുന്ന ചുരുളന്‍ വള്ളം മലബാറില്‍ ആദ്യയാണ് നിര്‍മിക്കുന്നത്. അതും ഉരു നിര്‍മാണത്തിന് പുകള്‍പെറ്റ ബേപ്പൂരിന്റെ തീരപ്രദേശമായ ചെറുവണ്ണൂരില്‍. ഒരു തച്ചന്‍ ഒറ്റക്ക് നിര്‍മിച്ച വള്ളം എന്ന പ്രത്യേകതയും ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ ചുരുളന്‍  വള്ളത്തിനുണ്ട്. കടലുണ്ടി സ്വദേശിയായ പി.ബി. മോഹന്‍ദാസ് ഒറ്റക്കാണ് ആഞ്ഞിലിത്തടിയില്‍ വള്ളം തീര്‍ത്തത്. വെറും മൂന്നു മാസമാണ് നിര്‍മാണത്തിനെടുത്തത്. ഇത് വേള്‍ഡ് റെക്കോര്‍ഡാണ്. എണ്ണ, തവിട്, കുന്തിരിക്കം എന്നിവ ചേര്‍ത്ത് വള്ളം ബലപ്പെടുത്തി. ഒരു കൂട്ടം തൊഴിലാളികള്‍ ചേര്‍ന്നാണ്  സാധാരണ വളളങ്ങള്‍ നിര്‍മിക്കാറ്.
 ജെല്ലിഫിഷിനായി ഒരു ചുരുളന്‍ വള്ളം കൂടി മോഹന്‍ദാസ് നിര്‍മിക്കുന്നുണ്ട്.    പരമ്പരാഗത  വള്ളം നിര്‍മാണം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും ജെല്ലി ഫിഷ് അവസരങ്ങള്‍ ഒരുക്കുന്നുണെന്ന്  മാനെജിംഗ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍ പറഞ്ഞു.

Reporter
the authorReporter

Leave a Reply

error: Content is protected !!