General

മഞ്ചേരിയിൽ കഞ്ചാവ് വേട്ട; കാറിന്റെ ഡിക്കിയിൽ ചെറിയ പാക്കറ്റിലാക്കിയ 50 കിലോ കഞ്ചാവ്


മഞ്ചേരിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. 50 കിലോയുമായി ആനക്കയം സ്വദേശി പിടിയിലായി. ചേപ്പൂർ പൂവത്തിക്കൽ മുഹമ്മദലി ശിഹാബുദ്ദീനെയാണ് (44) കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മഞ്ചേരിയിൽനിന്ന് ആലുവയിലേക്ക് കാറിൽ കഞ്ചാവ് കടത്തുമ്പോൾ ഇയാൾ പിടിയിലായത്.

ഇയാളിൽനിന്ന് വിപണിയിൽ 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കാറിൽ ഡിക്കിയിൽ ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളുടെ പിന്നിലുള്ള സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എക്‌സൈസ് കമീഷനർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. നൗഫൽ, കമീഷനർ സ്‌ക്വാഡ് അംഗങ്ങളായ പ്രിവൻറിവ് ഓഫിസർ കെ. പ്രദീപ് കുമാർ, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) കെ.എസ്. അരുൺകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, അരുൺ പറോൽ, വി. സച്ചിൻ ദാസ്, മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ശിവപ്രകാശ്, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ് ) ടി.കെ. സതീഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഹരീഷ് ബാബു, ഷബീർ മൈത്ര, ടി. സുനീർ, ടി. ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫിസർമാരായ ആതിര, രേവതി എക്‌സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Reporter
the authorReporter

Leave a Reply