കോഴിക്കോട്: കോഴിമുട്ടയുടെ വില കൂടുന്നു. നിലവിൽ 7.50 രൂപയാണ് ചില്ലറ വിപണിയിൽ മുട്ടയുടെ വില. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.
മൊത്ത കച്ചവടക്കാർക്കാരുടെ കയ്യിൽ നിന്ന് ചെറുകിട കച്ചവടക്കാർക്ക് 7 രൂപ 10 പൈസക്കാണ് ഒരു മുട്ട ലഭിക്കുന്നത്.കഴിഞ്ഞ ഒരു മാസമായി മുട്ടയുടെ വില ചില്ലറ വിപണിയിൽ 7 രൂപയായിരുന്നു വില.
കോഴിവളർത്തൽ തമിഴ്നാട്ടിലെ കർഷകർ കുറച്ചതാണ് മുട്ട ഉത്പാദനം കുറയാൻ കാരണം.കോഴിത്തീറ്റ വില അടിക്കടി കൂടുന്നതാണ് കോഴി വളർത്തലിൽ നിന്ന് കർഷകരെ പിൻതിരിപ്പിക്കുന്നത്. മുട്ട ഉത്പാദനം ഇനിയും കുറയുമെന്നാണ് തമിഴ്നാട്ടിലെ കോഴി കർഷകർ പറയുന്നത്.കോഴിമുട്ടയുടെ കയറ്റുമതി കൂടിയതാണ് കേരളത്തിലെ വില വർദ്ധനവിന് കാരണമായി ചില വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ബേക്കറി മേഖലയെ ഈ വില വർദ്ധനവ് സാരമായി ബാധിക്കും. ഒട്ടുമിക്ക കേക്ക് ഉൽപ്പന്നങ്ങൾക്കും കോഴിമുട്ട നിർബന്ധമാണ്. ദിവസേന ആയിരക്കണക്കിന് മുട്ട ഇതിനായി ആവശ്യമുണ്ട്. മുട്ടയുടെ വില വർദ്ധനവ് കേക്ക് ഉൾപ്പെടെയുള്ള ബേക്കറി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബേക്കറി ഉടമകൾ പറയുന്നു.










