കോഴിക്കോട്: സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരി വിപത്തിനെതിരെയുള്ള സംസ്ഥാന വ്യാപക പ്രചരണത്തിന് ഐഎസ്എമ്മിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനത്തെ ആയിരത്തോളം കേന്ദ്രങ്ങളിൽ യുവജാഗ്രത സദസ്സുകൾ, മഹല്ലുകൾ, പള്ളികൾ കേന്ദ്രീകരിച്ചു പ്രഭാഷണങ്ങൾ, ബോധവൽക്കരണ പരിപാടികൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഐ എസ് എം ലക്ഷ്യമിടുന്നു.
കാമ്പയിന്റ് സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ മത-സാമൂഹിക സംഘടനകളുടെ സഹകരണം നിർണായകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ വിജയകരമാക്കാൻ ജനകീയ പങ്കാളിത്തവും ബോധവൽക്കരണ പ്രവർത്തനങ്ങളും അനിവാര്യമാണ്. ഐഎസ്എം നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രചാരണ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പ്രകാശനം ചെയ്തു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. അഡ്വ. കെ പ്രവീൺകുമാർ എം എൽ എ, അഡ്വ കെ ജയന്ത് എം എൽ എ, കെ പി സി സി സെക്രട്ടറി എൻ സുബ്രമണ്യൻ, ഡി സി സി ജനറൽ സെക്രട്ടറി എ ഷിയാലി, എം പി ആദംമുൽസി, കെ എൻ എം മീഡിയ കൺവീനർ നിസാർ ഒളവണ്ണ, ഐ എസ് എം സംസ്ഥാന ഭാരവാഹികളായ ബരീർ അസ്ലം, സഅദുദ്ദീൻ സ്വലാഹി, ഹാഫിസ് റഹ്മാൻ പുത്തൂർ , അസ്ലം മാങ്കാവ്, ഷജീർഖാൻ, നാസിം റഹ്മാൻ, സമീർ ഖാൻ എന്നിവർ പങ്കെടുത്തു.










