തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് 19 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഷിഗെല്ല വ്യാപനം കൂടുതൽ കോഴിക്കോട് ജില്ലയിലാണ് . ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം ചിക്കൻപോക്സ് വ്യാപനവും രൂക്ഷം. ഇന്നത്തെ പകർച്ചപ്പനി ബാധിതരുടെ എണ്ണം 13849 ആണ്. പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയവരുടെ കണക്കാണിത്.ഷിഗെല്ല , ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,ചിക്കൻപോക്സ്, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളും വ്യാപിക്കുന്നു. കോഴിക്കോട്,തൃശ്ശൂർ,കണ്ണൂർ,തിരുവനന്തപുരം, കൊല്ലം, എറണാകുളം ,മലപ്പുറം ജില്ലകളിലായി സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് 19 പേർക്ക് . കോഴിക്കോട് 9 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.68 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 297 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടി. 14 പേർക്ക് എലിപ്പനി, നാലുപേർക്ക് മലേറിയ, 15 പേർക്ക് മഞ്ഞപ്പിത്തം, 80 പേർക്ക് ചിക്കൻപോക്സ് ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും ഒരാൾക്ക് മങ്കിപോക്സും സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ 5 മരണങ്ങൾ ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ, Acute encephalitis തുടങ്ങിയവ ബാധിച്ചെന്ന് സ്ഥിരീകരിച്ചു.നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലുള്ള ഫാറൂഖ് കോളജ് സ്വദേശിയായ 43 കാരൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ആയിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടു. സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 6 പേർ ഇതിനോടകം ആശുപത്രി വിട്ടു. എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുന്ന യുവതിയുടെ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.










