താമരശ്ശേരി: താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ യുവാവ് റിമാൻഡിൽ. ആക്രമണത്തിൽ രണ്ടു ആശുപത്രി ജീവനക്കാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചിപ്പൊയിൽ റിബിൻ റഹ്മാൻ (24) ആണ് ആക്രമണം കാണിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം.
കാലിലെ പരിക്കിന് ചികിത്സക്കായി ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തിയ യുവാവ് ലൈറ്റുകൾ ഓഫാക്കുകയും ഉപകരണങ്ങൾ വലിച്ചെറിയുകയും ഡോറിലും ചുമരിലുമിടിച്ച് തെറിയഭിഷേകം നടത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പൊലീസുകാർക്കും നഴ്സിനും സെക്ക്യൂരിറ്റി ജീവനക്കാരിക്കും മർദനമേറ്റു.
എ.എസ്.ഐ അഷ്റഫിനും സി.പി.ഒ. ഹരീഷിനുമാണ് മർദനമേറ്റത്. പിന്നീട് സി.ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ വ്യാഴാഴ്ച താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.