General

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

Nano News

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനകമ്പനികളുടെ വിമാനങ്ങള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ വ്യോമയാന മന്ത്രാലയത്തിലേയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവരുമായി ബന്ധപ്പെട്ട സുപ്രധാന സൂചനകള്‍ ലഭിച്ചുവെന്ന് ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എ.ഐ.127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐ.എക്‌സ്765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്.ജി.116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യു.പി.1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ98), അമൃത്സര്‍-ഡെറാഡൂണ്‍ അലയന്‍സ് എയര്‍ (9എല്‍650) തുടങ്ങിയ വിമാനങ്ങള്‍ക്കു നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും നേരെ വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ബുധനാഴ്ച ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ തുടങ്ങിയ വിമാനങ്ങള്‍ക്ക് നേരെയും ബാംബ് ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിങ് നടത്തി.


Reporter
the authorReporter

Leave a Reply

error: Content is protected !!