കോഴിക്കോട്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ വുഡ്ലം എജുക്കേഷൻ, കേരളത്തിലുടനീളം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീമിയം വിദ്യാലയങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള വിപുലമായ നിക്ഷേപ പദ്ധതിയുമായി കേരളത്തിലേക്ക്. ലോകോത്തര അക്കാദമിക് നിലവാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പഠനരീതികൾ, ആധുനിക സാങ്കേതികവിദ്യ, വിദ്യാർത്ഥികേന്ദ്രീകൃത അധ്യാപനരീതി, ഭാവിയെ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ മാതൃക എന്നിവ സമന്വയിപ്പിച്ച പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയാണ് വുഡ്ലം എജുക്കേഷൻ കേരളത്തിൽ സ്ഥാപിക്കുന്നത്.

ഈ ദീർഘകാല വിദ്യാഭ്യാസ ദൗത്യത്തിന്റെ ആദ്യഘട്ടമായി കോഴിക്കോട് ജില്ലയിലെ നാദാപുരം, ചെക്കിയാടിൽ വുഡ്ലം പാർക്ക് സ്കൂൾ ആരംഭിക്കും. 2027–28 അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ വിദ്യാലയത്തിൽ ആദ്യഘട്ടത്തിൽ സി.ബി.എസ്.ഇ. പാഠ്യപദ്ധതിയിൽ കെ.ജി.1 മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം.
നിലവിൽ കേരളത്തിൽ വുഡ്ലം എജുക്കേഷന്റെ രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

എ.ഐ. സംയോജിത പഠനം, ഡിഫറൻഷ്യേറ്റഡ് ലേണിംഗ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള അധ്യാപനരീതികൾ, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, ആഗോള വിദ്യാഭ്യാസ സമീപനം എന്നിവയുടെ സമന്വയത്തിലൂടെ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് വുഡ്ലം എജുക്കേഷന്റെ ലക്ഷ്യം. ഓരോ വിദ്യാർത്ഥിയുടെയും പഠനശേഷിയും താൽപര്യവും പഠനശൈലിയും തിരിച്ചറിഞ്ഞ് വ്യക്തിഗത പഠനാനുഭവം ഉറപ്പാക്കുന്ന നൂതന വിദ്യാഭ്യാസ സംവിധാനമാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഘട്ടംഘട്ടമായി പ്രീമിയം സ്കൂളുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിനൊപ്പം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ വിദ്യാഭ്യാസ മാതൃക വ്യാപിപ്പിക്കുന്നതിനുള്ള ദീർഘകാല വികസന പദ്ധതിയും വുഡ്ലം എജുക്കേഷൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം കൂടുതൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും, രാജ്യത്തെ മുൻനിര വിദ്യാഭ്യാസ ശൃംഖലകളിലൊന്നായി വളരുകയും ചെയ്യുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
ഈ പദ്ധതിയുടെ ഭാഗമായി അധ്യാപക-അനധ്യാപക വിഭാഗങ്ങളിലായി നൂറിലധികം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടും. നിയമന നടപടികൾ സെപ്റ്റംബർ മുതൽ ആരംഭിക്കും.കോഴിക്കോട്ട് നടന്ന പത്രസമ്മേളനത്തിൽ വുഡ്ലം എജുക്കേഷൻ മാനേജിംഗ് ഡയറക്ടർമാരായ നൗഫൽ അഹമ്മദ്, സിദ്ദിഖ് പല്ലൊളത്തിൽ, സി.ഇ.ഒ. അസ്മൽ അഹമ്മദ് എന്നിവർക്കൊപ്പം വുഡ്ലം എജുക്കേഷനിലെ വിവിധ അക്കാദമിക് വിദഗ്ധരായ ടോണി മക്‌ഷെഫ്രി, ഭാനു ശർമ്മ, സീമ ഉമർ, നതാലിയ സ്വെറ്റെനോക്, ഷൈനി ഡേവിഡ്സൺ, മാർക്ക് പോളിറ്റ്, ആന്റണി കോശി, മറാ കദ്ദൂറ എന്നിവരും പങ്കെടുത്തു.









