പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് നല്‍കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. എന്നാല്‍, പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. പകരം സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജുവിനെ നിയമിച്ചു. വ്യവസായമന്ത്രി വിളിച്ച യോഗത്തിലാണ് ഏലൂരില്‍ മുതിര്‍ന്ന ഓഫിസറെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് പിസിബി വ്യക്തമാക്കി.
അതെസമയം പുഴയില്‍ രാസമാലിന്യം കലര്‍ന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ അന്ന് രാവിലെ എട്ടിന് തന്നെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയിരുന്നു. നാട്ടുകാര്‍ ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളില്‍നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വ്യവസായ വകുപ്പിനു വീഴ്ച പറ്റിയെന്നതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.