ശ്രീഹരിക്കോട്ട: സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-03 (എസ്.എസ്.എൽ.വി) മൂന്നാമത്തേതും അവസാനത്തേതുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഇ.ഒ.എസ് 08 നെ ബഹിരാകാശത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് എസ്എസ്എൽവി വിക്ഷേപിച്ചത്.
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇ.ഒ.എസ് 08നെ എസ്.എസ്.എൽ.വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതോടെ ഇ.ഒ.എസ് 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് സാധിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മൈക്രോസാറ്റലൈറ്റ് രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുക, മൈക്രോസാറ്റലൈറ്റ് ബേസിന് അനുയോജ്യമായ പേലോഡ് ഉപകരണങ്ങൾ സൃഷ്ടിക്കുക, ഭാവിയിലെ പ്രവർത്തന ഉപഗ്രഹങ്ങൾക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുക തുടങ്ങിയവയാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന് ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് വാണിജ്യ വിക്ഷേപങ്ങൾ നടത്താൻ ഇതിലൂടെ സാധിക്കും എന്നതാണ് പ്രത്യേകത.
ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (ഇ.ഒ.ഐ.ആർ), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ലെക്ടോമെട്രി പേലോഡ് (ജി.എൻ.എസ്.എസ്-ആർ), എസ്.ഐ.സി യു.വി ഡോസിമീറ്റർ എന്നീ മൂന്ന് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.