കോഴിക്കോട്: നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ആവേശം അലയടിക്കുമ്പോൾ ഓമശ്ശേരി അമ്പലക്കണ്ടി വയലിൽ ലോകകപ്പ് ഫുട്ബോളിലെ മൂന്ന് സൂപ്പർ താരങ്ങളുടെ ഭീമൻ കട്ടൗട്ടുകൾ ഉയർന്നു.

പോർച്ചുഗൽ ഫാൻസ് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ടിനു സമീപത്ത് ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചു.

തൊട്ട് പിന്നാലെയാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെയും കട്ടൗട്ട് ഉയർന്നത്. മഴയത്ത് നശിക്കാത്ത പ്ലൈവുഡ് ഉപയോഗിച്ചാണ് 25 മുതൽ 30 അടി വരെ ഉയരമുള്ള താര കട്ടൗട്ടുകൾ തയാറാക്കിയത്. താങ്ങിനിർത്തുന്ന കാലുകൾ ഉൾപ്പെടെ പതിനായിരം രൂപ വീതമെങ്കിലും ഓരോ കട്ടൗട്ടിനും ആരാധകർക്ക് ചെലവുണ്ട്. എന്നാൽ ഫുട്ബോൾ പ്രണയത്തിന് ചെലവൊന്നും തടസമല്ലെന്ന് ആരാധകർ പറയുന്നു.

ആവേശം നിറഞ്ഞ മുഹൂർത്തത്തിലായിരുന്നു മൂന്ന് കട്ടൗട്ടുകളും വയലിൽ ഉയർന്നത്. കട്ടൗട്ടുകൾ കാണാനും സെൽഫികൾ പകർത്താനുമായി നിരവധി പേരാണ് അമ്പലക്കണ്ടി വയലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർത്തിയ കട്ടൗട്ടുകൾ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടം പിടിച്ചിരുന്നു. ഈ കട്ടൗട്ടുകളെ കടത്തിവെട്ടുന്ന തരത്തിലാണ് അമ്പലക്കണ്ടിയിൽ കട്ടൗട്ടുകൾ ഉയർന്നത്.









