Art & CultureLatest

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് കലാകിരീടം ജമ്മു കാശ്മീരിന്

Nano News

വെസ്റ്റ് ബംഗാള്‍: എസ് എസ് എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവില്‍ ജമ്മു കാശ്മീരിന് കലാകിരീടം. ഡല്‍ഹി രണ്ടാംസ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. പെന്‍ ഓഫ് ദി ഫെസ്റ്റായി മുഹമ്മദ് സലീം (ജമ്മുകാശ്മീര്‍), സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റായി സുഫിയാന്‍ സര്‍ഫറാസ് (ഗുജ്‌റാത്ത്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 82 ഇനങ്ങളില്‍ 26 സംസ്ഥാന ടീമുകള്‍ മത്സരിച്ച സാഹിത്യോത്സവില്‍ 422 പോയിന്റുകളാണ് ജമ്മു കാശ്മീര്‍ നേടിയത്. ഡല്‍ഹി-267, കേരളം-244 പോയിന്റുകള്‍ വീതവും നേടി. ജേതാക്കള്‍ക്ക് പശ്ചമ ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.

മൂന്നു ദിവസങ്ങളിലായി ദക്ഷിണ്‍ ധിനാജ്പൂര്‍ ജില്ലയിലെ താപനില്‍ നടന്നുവന്ന സാഹിത്യോത്സവിന് ഇതോടെ സമാപ്തിയായി. സമാപന സമ്മേളനം മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ദേശീയ സമിതി ഉപാധ്യക്ഷന്‍ സിപി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ബലൂര്‍ഗട്ട് നഗരസഭ ചെയര്‍മാന്‍ അശോക് മിത്ര, സെന്‍ട്രല്‍ കോഓപറേറ്റീവ് ബേങ്ക് പ്രസിഡന്റ് ബിപ്ലവ് ഖാ, സാമൂഹിക പ്രവര്‍ത്തകന്‍ ശര്‍ദുല്‍ മിത്ര, ജില്ലാ പഞ്ചായത്ത് അംഗം മാഫിജുദ്ദീന്‍ മിഅ, ആരോഗ്യ സമിതി ചെയര്‍മാന്‍ അംജദ് മണ്ടല്‍, പഞ്ചായത്ത് സമിതി അംഗം രാജുദാസ് സംബന്ധിച്ചു. എസ് എസ് എഫ് മുന്‍ ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരി അഭിവാദ്യ പ്രസംഗം നടത്തി. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. പിഎ ഫാറൂഖ് നഈമി, ജന. സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി, ഫിനാന്‍സ് സെക്രട്ടറി സുഹൈറുദ്ദീന്‍ നൂറാനി, സെക്രട്ടറിമാരായ സൈഉര്‍റഹ്മാന്‍ റസ്‌വി, ശരീഫ് നിസാമി, ആര്‍ എസ് സി. ഗള്‍ഫ് കണ്‍വീനര്‍ മുഹമ്മദ് വിപികെ സംസാരിച്ചു. 2023ലെ സാഹിത്യോത്സവ് ആന്ധ്രപ്രദേശില്‍ വെച്ചു നടക്കുമെന്ന പ്രഖ്യാപനവും സമാപനത്തില്‍ നടന്നു.
മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ദേശീയ സാഹിത്യോത്സവില്‍ 26 സംസ്ഥാനങ്ങളില്‍നിന്നായി 637 സര്‍ഗപ്രതിഭകളാണ് മത്സരിച്ചത്. താപ്പനിലെ തൈ്വബ ഗാര്‍ഡനില്‍ നടന്ന സാഹിത്യോത്സവില്‍ ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ സര്‍ഗകലകളുടെ രംഗാവതരണങ്ങളും എഴുത്തും വരകളും അരങ്ങേറി. ബംഗാള്‍ ഗ്രാമത്തിലെ വയലേലകളില്‍ സംഗീതവും ധൈഷണിക വിചാരങ്ങളും കാറ്റുപടര്‍ത്തിയ മൂുന്നു ദിനരാത്രങ്ങളാണ് ദേശീയ സാഹിത്യോത്സവ് സമ്മാനിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക ഭാഷാ വൈവിധ്യങ്ങളുടെും വൈജ്ഞാനിക മികവുകളുടെയും സംഗമദിനങ്ങള്‍ സൃഷ്ടിച്ചാണ് സാഹിത്യോത്സവിന് കൊടിയിറങ്ങിയത്.

എസ് എസ് എഫ് സാഹിത്യോത്സവ് ദേശീയ മാതൃകയെന്ന് ബംഗാള്‍ മന്ത്രി
ദക്ഷിണ്‍ ധിനാജ്പൂര്‍ (വെസ്റ്റ് ബംഗാള്‍): രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാഹിത്യ പ്രതിഭകള്‍ക്ക് ഒരുമിച്ചു ചേരാന്‍ വേദിയൊരുക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവ് രാജ്യത്തിനു നല്‍കുന്നത് ദേശീയോദ്ഗ്രഥന മാതൃകയാണെന്ന് പശ്ചിമ ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര പറഞ്ഞു. ദേശീയ സാഹിത്യോത്സവ് സമാനപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുന്ന സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയുണ്ട്. ഭാഷാ-ദേശ വിവേചനങ്ങളില്ലാതെ ഒത്തുചേരാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. കലകള്‍ക്കും സാഹിത്യത്തിനും മനുഷ്യരിലെ നന്മകളെയും ചിന്തകളെയും ഉണര്‍ത്താന്‍ സാധിക്കും. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ആരംഭിച്ച സാഹിത്യോത്സവിന് കേരളത്തിനു പുറത്തേക്കു വളരാന്‍ സാധിച്ചത് പ്രശംസനീയമാണ്. ബംഗാളില്‍ സാഹിത്യോത്സവ് നടത്തിയതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍നിന്നുള്ള സന്നദ്ധസംഘടനകള്‍ ബംഗാള്‍ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

 


Reporter
the authorReporter

Leave a Reply

error: Content is protected !!