തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ സ്വകാര്യ ബസുടമകൾ മാർച്ച് 24 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഇനി സർക്കാരിനെ വിശ്വസിക്കാൻ കഴിയില്ലെന്നും മിനിമം ചാർജ് 12 രൂപയാക്കിയില്ലെങ്കിൽ നിലനിൽപ്പ് പോലും പ്രതിസന്ധിയിലാകുമെന്നും ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. നഷ്ടത്തിലോടി കടംകയറി ഇനിയും തുടരാൻ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കുന്നത്. 2021നവംബർ മാസം മുതൽ ബസ് ചാർജ്ജ് വർദ്ധനവ് കാത്തിരിുന്നിട്ടും പ്രഖ്യാപനം ഉണ്ടാകാത്തതിലാണ് അനിശ്ചിത കാലം സമരം. മാർച്ച് 24 മുതൽ ബസുകൾ സർവീസ് നിർത്തിവയ്ക്കും.
മിനിമം ചാർജ് 12രൂപയാക്കണം. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം. വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്‍റെ അനുമതിയും വൈകുകയാണ്.