മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തിരുന്നതായാണ് വിവരം. മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. മദ്യ നയവുമായി ബന്ധപ്പെട്ട് ബാറുടമകളുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ യോഗം നടക്കുകയും ഡ്രൈഡേ സംബന്ധിച്ച് ചർച്ച നടക്കുകയും ചെയ്തു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു.
ടൂറിസം വകുപ്പിന്റെ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ബാറുടമകൾ, ഹോംസ്‌റ്റേ ഉടമകൾ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിർദേശം നൽകാനുള്ള യോഗത്തിൽ പങ്കെടുത്തത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. സൂം ആപ്പ് വഴി ഓൺലൈൻ ആയാണ് യോഗം നടന്നത്. യോഗ വിവരം അറിയിച്ച് ഓൺലൈൻ ലിങ്ക് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇമെയിൽ അയച്ചിരുന്നു.
യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് അനിമോന്റെ ശബ്ദരേഖ പുറത്തുവന്നത്. മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്നായിരുന്നു ശബ്ദരേഖ. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോൻ വ്യക്തമാക്കുന്നുണ്ട്.
അതേസമയം അനിമോന്റെ ശബ്ദരേഖയിൽ എക്‌സൈസ് ഇന്റലിജൻസ് രഹസ്യ അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയുടം ആധികാരികത, ഏത് സാഹാചര്യത്തിൽ എന്നടക്കമുള്ള കാര്യങ്ങളാണ് എക്‌സൈസ് ഇന്റലിജൻസ് പരിശോധിക്കുന്നത്.