കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെയും പരാധീനതകളെയും നിഷ്പ്രപഭമാക്കി കൗമാര കായികമേളയിൽ മലയോരമേഖലയുടെ കുതിപ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച തുടങ്ങിയ 66ാമത് ജില്ല സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ 22 ഫൈനലുകൾ പൂർത്തിയായപ്പോൾ 81 പോയന്റുമായി മുക്കം ഉപജില്ല കുതിപ്പ് തുടങ്ങി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസിന്റെ കരുത്തിലാണ് മുക്കത്തിന്റെ മുന്നേറ്റം. 12 സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമായാണ് മുന്നേറ്റം. മൂന്ന് സ്വർണവും ആറ് വെള്ളിയും നേടി 36 പോയന്റുമായി ബാലുശ്ശേരിയാണ് രണ്ടാമത്. രണ്ട് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം നേടി 25 പോയന്റുമായി കോഴിക്കോട് സിറ്റി മൂന്നാമതെത്തി.
സ്കൂളുകളിൽ 61 പോയന്റോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസാണ് മുന്നിൽ. 27 പോയന്റുമായി പൂവമ്പായി എ.എം.എച്ച്.എസ് രണ്ടാമതും 18 പോയന്റുമായി സെന്റ് വിൻസന്റ്സ് കോളനി ഗേൾസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്. തൊട്ടുപിറകെ 17 പോയന്റുമായി കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസുമുണ്ട്.
രാവിലെ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണർന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. രേഖ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ സി. മനോജ് കുമാർ പതാക ഉയർത്തി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് സെക്രട്ടറി പി.സി. ദിലീപ് കുമാർ, വാർഡ് കൗൺസിലർ കെ. മോഹനൻ, ആർ.ഡി.ഡി എം. സന്തോഷ് കുമാർ, സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹിമാൻ, സ്പോർട്സ് കോഓഡിനേറ്റർ ഡോ. ഷിംജിത്ത്, സെറിമണി കമ്മിറ്റി കൺവീനർ ആർ.കെ. ഷാഫി, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ ഐ. സൽമാൻ സംസാരിച്ചു.
ജനറൽ കൺവീനർ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.