കോഴിക്കോട്: ബംഗളൂരുവിൽ ഉണ്ടായ കെ എസ് ആർ ടി സി ബസ് അപകടത്തിൽ ദാരുണമായ മരണപ്പെട്ട ബസ് ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി എൻ എം അരുൺ എന്നിവരുടെ വീടുകൾ സിപിഐ നേതാക്കൾ സന്ദർശിച്ചു,
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും പരിഗണനയും സർക്കാർ നൽകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ് ആവശ്യപ്പെട്ടു.
മരണപ്പെട്ട ഡ്രൈവർ, കെഎസ്ആർ ടി സിയിലെ താത്ക്കാലിക ജീവനക്കാരനും കണ്ടക്ടർ സ്ഥിരം ജീവനക്കാരനുമാണ്. താത്ക്കാലിക ജീവനക്കാരൻ എന്ന വ്യത്യാസത്തിന്റെ പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടാൻ പാടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി ലഭ്യമാക്കുന്നതിന് സർക്കാർ ഇടപെടണം. പരിക്കേറ്റവർക്ക് പൂർണമായ ചികിത്സയും ആവശ്യമായ സഹായവും ഉറപ്പാക്കണം. അപകടവുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സിയ്ക്ക് എതിരെ ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാവണം. ദീർഘകാല സർവീസുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിരുന്നോ, ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിച്ചിരുന്നോ, തുടർച്ചയായ ഡ്യൂട്ടികൾക്കിടയിൽ മതിയായ ഇടവേള അനുവദിച്ചിരുന്നോ, രണ്ടാമത്തെ ഡ്യൂട്ടി വളരെ പെട്ടെന്ന് തന്നെ ഏൽപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഡ്യൂട്ടി ക്രമീകരണങ്ങളും കെ എസ് ആർ ടി സിയിൽ ഉറപ്പാക്കേണ്ടതുണ്ട്.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ രതിഷ്, കെ സുജിത്ത്, നടക്കാവ് ലോക്കൽ സെക്രട്ടറി എസ് സലീഷ്, സിറ്റി കമ്മറ്റി അംഗം എസ് രമേശൻ, കോർപറേഷൻ കൗൺസിലർ ആഷിക ടീച്ചർ എന്നിവർ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.










