കോഴിക്കോട്:ബേപ്പൂരിനെ ജനപങ്കാളിത്ത വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ സാർവ്വദേശീയ വിജയമാതൃകയായി മാറ്റുകയാണ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനകീയമായി തയ്യാറാക്കിയ ഉത്തരവാദിത്ത ടൂറിസം റിസോഴ്സ് ഡയറക്ടറിയുടെ ഇ-ബുക്കിന്റെയും ഇ- ബ്രൗഷറിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷൻ പാക്കേജുകളുടെ ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിലുള്ള പ്രചാരണ വീഡിയോകളുടെയും ഇംഗ്ലീഷിലുള്ള ഡോക്കുമെന്റേഷൻ വീഡിയോകളുടെയും പ്രകാശനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി 312 സംരംഭകർക്ക് ചെറുതും വലുതുമായ വിവിധ ഉത്പന്ന നിർമാണ പരിശീലനങ്ങളും തൊഴിൽ പരിശീലനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷവും പരിശീലനങ്ങൾ തുടരും. പദ്ധതിയുടെ ഭാഗമായി ആകെ ആയിരം പേർക്ക് വിവിധ ഇനങ്ങളിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ സാർവ്വദേശീയ നേതാവും വേൾഡ് ട്രാവൽ മാർട്ട് അവാർഡ് ജൂറി ചെയർമാനുമായ ഡോ. ഹരോൾഡ് ഗുഡ് വിൻ സെപ്റ്റംബറിൽ ബേപ്പൂർ സന്ദർശിക്കും. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട നിരവധി അക്കാദമിഷ്യൻമാരും ബ്ലോഗർമാരും അദ്ദേഹത്തോടൊപ്പം ബേപ്പൂരിലെത്തും. കേരളത്തിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ജനസമൂഹവും ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ വലിയ മുന്നേറ്റം നടത്തുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2021 നവംബറിൽ ഫീൽഡ് തല പ്രവർത്തനം ആരംഭിച്ച സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ടം ധ്രുതഗതിയിൽ പൂർത്തിയാക്കി. 2024 നവംബറോടെ പദ്ധതിയുടെ നാല് ഘട്ടങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷനായിരുന്നു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, ബേപ്പൂർ മണ്ഡലം വികസന മിഷൻ പ്രതിനിധി എം. ഗിരീഷ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, മറ്റ് ജനപ്രതിനിധികൾ, ഡിടിപിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.