കോഴിക്കോട്: പി.എം കെയേഴ്സ് ഫോർ ചിൽഡ്രൻ സ്കീമിൻ്റെ ജില്ലാതല പ്രകാശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിച്ചു. കോവിഡ് 19 മൂലം മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാവിനെയോ നഷ്ടപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം കെയർ ഫോർ ചിൽഡ്രൻ സ്കീം.
ഇത്തരം കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയിൽ ഉറപ്പുവരുത്തുക, ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, 10 ലക്ഷം രൂപയുടെ സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്ത നിലനിൽപ്പിന് അവരെ സജ്ജമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലയിൽനിന്നും പി.എം കെയേഴ്സ് ഫോർ ചിൽഡൻ പദ്ധതിക്ക് അർഹരായവർക്ക് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ബബിത ആനുകൂല്യങ്ങൾ കൈമാറി. ചങ്ങരോത്ത് സ്വദേശികളായ രണ്ടുപേരും, ചെറുവണ്ണൂർ, ചോമ്പാല, മണിയൂർ സ്വദേശികളായ മൂന്ന് പേരുമുൾപ്പെടെ അഞ്ച് കുട്ടികളാണ് ആനുകൂല്യത്തിന് അർഹരായത്. ബെനെഫിഷ്യറി പാസ്ബുക്ക്, ഹെൽത്ത് കാർഡ്, സ്നേഹ പ്രതി സർട്ടിഫിക്കറ്റ്, പ്രധാനമന്ത്രിയുടെ കത്ത് എന്നിവയുൾപ്പെട്ട കിറ്റുകളാണ് കുട്ടികൾക്ക് നൽകിയത്.
കലക്ട്രേറ്റ് എൻ.ഐ.സി റൂമിൽ നടന്ന ചടങ്ങിൽ എ.ഡി.എം മുഹമ്മദ് റഫീഖ്, കോഴിക്കോട് ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. പി.എം. തോമസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.