General

പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട്


കൽപ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം തീർത്ത മരവിപ്പുകൾക്കിടയിൽ വയനാടിന്റെ നെഞ്ചു തകർത്ത പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് തികയുന്നു. സഞ്ചാരികളുടെ സ്വർഗമായ വയനാട്ടിലെ അതിമനോഹരമായ പ്രദേശങ്ങളാണ് ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പലപ്പോഴായി ഉരുൾ എടുത്തു പോയത്.
 
2019 ഓഗസ്റ്റ് എട്ടിന്  വൈകീട്ട് ആറു മണിയോട് അടുത്ത സമയത്താണ് പ്രകൃതിമനോഹരമായ പുത്തുമലയെ ഉരുൾ കവർന്നെടുത്തത്. രക്ഷാപ്രവർത്തകർക്ക് പോലും എത്താൻ സാധിക്കാത്ത രീതിയിൽ ഇങ്ങോട്ടുള്ള റോഡിൽ പലയിടങ്ങളിലായി മണ്ണിടിഞ്ഞ് വീണിട്ടുണ്ടായിരുന്നു. 17 ജീവനാണ് അന്ന് നഷ്ടമായത്. അതിൽ അഞ്ചുപേർ ഇന്നും കാണാ മറയത്താണ്. എട്ടിന് രാവിലെ പുത്തുമലയിലെ തോട്ടിലെ ഒഴുക്കിന് അൽപം ശക്തി വർധിച്ചതോടെ നാട്ടുകാർ കുന്നിൻമുകളിലുള്ള സർക്കാർ സ്‌കൂളിലേക്ക് മാറിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറയ്ക്കാൻ സഹായകമായത് .  
മഴക്ക് അൽപം ശമനമുണ്ടായതോടെ വൈകീട്ട് വീടുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിയ ആളുകളെയാണ് പച്ചക്കാട് നിന്നും ഉത്ഭവിച്ച് പുത്തുമലയിലൂടെ ചാലിയാറിലേക്ക് ഒഴുകിയ ഉരുൾ കവർന്നെടുത്തത്. 

പച്ചവിരിച്ച് കണ്ണുകളെ മയക്കിയിരുന്ന ഒരു ഗ്രാമം നിമിഷനേരം കൊണ്ട് ചെമ്മണ്ണ് നിറഞ്ഞ ചളിക്കുളമായി മാറുകയായിരുന്നു. പിറ്റേന്ന് രാവിലെ പ്രതിബന്ധങ്ങൾ മറികടന്നെത്തിയ രക്ഷാപ്രവർത്തകർ പരുക്കേറ്റവരടക്കം നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തി. 12 മൃതശരീരങ്ങൾ വിവിധ ദിവസങ്ങളിലെ തിരച്ചിലിൽ പലയിടത്തു നിന്നായി ലഭിച്ചു.

എന്നാൽ 15 ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും ആ ഗ്രാമത്തിലെ അഞ്ചുപേർ ഇപ്പോഴും പുത്തുമല നിവാസികളുടെ  ഹൃദയങ്ങളെ നൊമ്പരപ്പെടുത്തി കൊണ്ടിരിക്കുന്നു.

2019 ഓഗസ്റ്റ് 8ന് രാത്രി ഏഴരയോടെയാണ് മുത്തൻപ്പൻ കുന്ന് കവളപ്പാറ ഗ്രാമത്തിന് മുകളിലേക്ക് മണ്ണ് പതിച്ചത്.രണ്ട് ദിവസമായി നിലയ്ക്കാതെ പെയ്ത മഴയിലാണ് മുകളിലെ കുന്ന് ഇടിഞ്ഞ് താഴെ താമസിക്കുന്നവരുടെ ജീവെനടുത്തത്.പിറ്റേന്ന് വെളുപ്പിനാണ് രാത്രിയുണ്ടായ അപകടം പുറം ലോകം അറിഞ്ഞത്.

മഴ കനത്തതോടെ മാറിതാമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാൻ സുഹൃത്ത് അനീഷിനൊപ്പം കവളപ്പാറയിലെ വിജയന്‍റെ വീട്ടിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന് അപകടത്തെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും നടുക്കം. മുന്നറിയിപ്പ് നല്‍കാൻ ഒപ്പം പോന്ന അനീഷും സംസാരിച്ചിരുന്ന വീട്ടിലെ വിജയനും അടക്കം അയല്‍വക്കത്തെ എല്ലാവരും മണ്ണിനടിയിലേക്ക് പോയതിന് ഏക ദൃക്സാക്ഷിയാണ് ജയൻ.

ദേഹമാസകലം ഏറ്റ പരിക്കുകള്‍ കാലം കുറേശെയായി മായ്ച്ചെങ്കിലും അപകടമുണ്ടാക്കിയ ആഘാതം ഒരിക്കലും തന്നെ വിട്ടുപോകില്ലെന്ന് ജയനറിയാം.20 ദിവസം നീണ്ട തിരച്ചിൽ 48 മൃതദേഹങ്ങൾ മണ്ണിനടിയില്‍ നിന്ന് കിട്ടി.11 പേർ ഇപ്പോഴും മണ്ണിനടിയിൽ ഉറങ്ങുന്നു.


Reporter
the authorReporter

Leave a Reply