ലോകകപ്പിലെ കരുത്തരുടെ പോരിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ഹാരി കെയിൻ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഒപ്പത്തിനൊപ്പം പൊരുതി നിന്ന ആദ്യ പകുതി. ഇംഗ്ലീഷുകാരുടെ സമ്പൂർണ മേധാവിത്യം കണ്ട രണ്ടാം പകുതി. ഒടുവിൽ ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ. 2018 ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയോടേറ്റ തോൽവിക്ക് ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം.
അടിയും തിരിച്ചടിയും കണ്ട ഒന്നാം പകുതിയിൽ ആദ്യം ഗോളടിച്ചത് ഇംഗ്ലണ്ട്. ഒന്പതാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിൻറെ ഫൌളിന് ഇംഗ്ലണ്ടിനനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ക്യാപ്റ്റൻ ഹാരികെയ്നിന് ആദ്യമൊന്ന് പിഴച്ചു. എന്നാൽ ക്രൊയേഷ്യൻ ഗോൾകീപ്പറുടെ ഫൌളിനെതുടർന്ന് റീടേക്ക്. ഇത്തവണ പന്ത് കൃത്യമായി വലയിൽ. 36ആം മിനിറ്റിൽ മാർട്ടിൻ ബട്ടൂരിനെയിലൂടെ ക്രൊയേഷ്യയുടെ സമനില ഗോൾ. വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇരുടീമുകളും ആക്രമണം കടുപ്പിച്ചു. 42ആം മിനിറ്റിൽ ഹാരികെയ്നിലൂടെ ഇംഗ്ലണ്ടിന് ലീഡ്.
ക്രൊയേഷ്യയുടെ മറുപടിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇടവേള വിസിലിന് സെക്കൻഡുകൾ ശേഷിക്ക് പീറ്റർ മുസയിലൂടെ ക്രൊയേഷ്യയുടെ സമനില ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജൂഡ് ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ടിൻറെ മൂന്നാം ഗോളെത്തി. പിന്നീട് കണ്ടത് തുടർച്ചയായി ഗോൾമുഖത്തേക്ക് ഇരച്ചെത്തുന്ന ഇംഗ്ലീഷുകാർക്കു മുന്നിൽ ആടിയുലയുന്ന ക്രൊയേഷ്യൻ പ്രതിരോധത്തെ. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ മർക്കസ് റാഷ്ഫോർഡിൻറെ ഗോളോടെ ക്രൊയേഷ്യൻ പതനം പൂർണം. ഗോളി ഡൊമനിക് ലിവാക്കോവിച്ചിൻറെ മികച്ച സേവുകളാണ് ക്രൊയേഷ്യയുടെ തോൽവിഭാരം കുറച്ചത്.










