കേന്ദ്ര സർക്കാർ കയറ്റുമതിത്തീരുവ കുറച്ചതോടെ ലാഭം പ്രതീക്ഷിച്ച് സവാള കർഷകർ. 40 ശതമാനത്തിൽ നിന്ന് 20 ശതമാനമായാണ് കയറ്റുമതി തീരുവ വെട്ടിക്കുറച്ചത്. ടണ്ണിന് 550 ഡോളർ എന്ന മിനിമം കയറ്റുമതി വിലയും എടുത്തുകളഞ്ഞിട്ടുണ്ട്. ഇതോടെ ഇനി കയറ്റുമതി കൂടുതൽ സജീവമാക്കാനും മെച്ചപ്പെട്ട വരുമാനം നേടാനും കർഷകർക്ക് സാധിക്കും. എന്നാൽ കയറ്റുമതി ചെയ്യാത്ത കർഷകർക്ക് വലിയ ലാഭം പ്രതീക്ഷയില്ല. ഇടനിലക്കാർ വഴി ചെയ്യുന്നവർക്കും വലിയ നേട്ടം ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും നിലവിൽ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട വില ലഭിക്കും.
കയറ്റുമതി തീരുവ വർധിപ്പിച്ച കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ഇന്ത്യയുടെ സവാള കയറ്റുമതി വരുമാനം മുൻവർഷത്തെ 4,523 കോടി രൂപയിൽ നിന്ന് 3,923 കോടി രൂപയായി കുറഞ്ഞിരുന്നു. കയറ്റുമതി അളവ് 25.25 ലക്ഷം ടണ്ണിൽ നിന്ന് 17.17 ലക്ഷം ടണ്ണിലേക്കും ഇടിഞ്ഞിരുന്നു. നടപ്പുവർഷം (2024-25) ഏപ്രിൽ-ജൂണിൽ കയറ്റുമതി വരുമാനം 744.28 കോടി രൂപയാണ്.
കയറ്റുമതിത്തീരുവ കുറച്ചതോടെ അന്തർദേശീയ വിപണിയിൽ ഇന്ത്യൻ സവാളയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടുമെന്നതാണ് കർഷകരുടെ പ്രതീക്ഷ. ഇന്ത്യൻ സവാളയ്ക്ക് മറ്റു രാജ്യങ്ങളിലുള്ളതിനേക്കാൾ നിലവാരം കൂടുതലാണെങ്കിലും ഉയർന്ന വിലയുണ്ടെന്നത് സവാളയ്ക്ക് തിരിച്ചടിയായിരുന്നു. ആഭ്യന്തര വിപണിയിലെ വില പിടിച്ചുകെട്ടാൻ ഏർപ്പെടുത്തിയ ഉയർന്ന കയറ്റുമതിത്തീരുവയാണ് ഈ വൻ വിലയ്ക്ക് വഴിവച്ചതും. നിലവിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നിവിടങ്ങളിൽ നിന്നുള്ള സവാളയ്ക്ക് വില ടണ്ണിന് 600 ഡോളറോളമാണ്. ഇന്ത്യൻ സവാളയ്ക്ക് വില 700 ഡോളറും. കയറ്റുമതിത്തീരുവ കുറച്ചതോടെ ഇന്ത്യൻ സവാളയുടെ വില കുറയും.