Politics

കോർപ്പറേഷൻ വാർഡ് പുനർനിർണയം മുന്നോട്ടുപോകുന്നത് അടിമുടി ദുരൂഹതയോടെ: അഡ്വ. വി.കെ. സജീവൻ


കോഴിക്കോട്: അടിമുടി ദുരൂഹതയോടെയാണ് കോർപ്പറേഷൻ വാർഡ് പുനർനിർണയം മുന്നോട്ടു പോകുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണകക്ഷി താത്പര്യ പ്രകാരമുളള വാര്‍ഡ് പുനര്‍നിര്‍ണ്ണയമാണ് നടക്കുന്നത്.കഴിഞ്ഞ 21 നു മുൻപ് വാർഡ് പുനർനിർണയം പൂർത്തിയാക്കി കോർപ്പറേഷൻ സെക്രട്ടറിക്ക് റിപ്പോർട്ട്‌ കൈമാറേണ്ടതും 25 നു മുൻപായി കോർപ്പറേഷൻ സെക്രട്ടറി പുനർനിർണയം നടത്തിയ രേഖകൾ ജില്ലാ കളക്ടർക്ക് കൈമാറേണ്ടതുമാണ്.

എന്നാൽ ജനങ്ങളെ വിഡ്ഢികളാക്കി കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയെന്ന് വരുത്തിതീർത്തു ഇപ്പോഴും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാരുടെ താല്പര്യ പ്രകാരം കോർപ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുനർനിർണയം നടത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ താല്പര്യപ്രകാരമുള്ള വാർഡ് പുനർനിർണയം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയുമായി ബിജെപി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് കോർപ്പറേഷനിൽ വാർഡ് പുനർനിർണയത്തിന് നിശ്ചയിച്ചിട്ടുള്ള 24 ടീമും സുതാര്യമായും നിഷ്പക്ഷമായും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുമാണ് പ്രവർത്തിച്ചതെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഈ 24 ടീമിലുമുള്ളത് സിപിഎം അനുഭാവ സര്‍വ്വീസ് സംഘടനകളിലെ അടിമകണ്ണുകളാണ്. വാർഡ് പുനർനിർണയത്തിൽ ദുരൂഹതകൾ നിലനിൽക്കെ 2021 മുതൽ കോഴിക്കോട് കോർപ്പറേഷനിൽ തുടരുന്നത് ഒരേ സെക്രട്ടറിയാണ്.

മൂന്നു വർഷത്തിലധികമായി നിൽക്കുന്ന എല്ലാ ഉദ്യോഗസ്ഥരും പൊതു സ്ഥലം മാറ്റത്തിനോ പ്രമോഷനോ വിധേയമാകുമെന്ന് 2017 ലെ സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് നാലു വർഷമായി കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ഈ സ്ഥാനത്തുതന്നെ തുടരുന്നത്. 2024 ൽ ഉണ്ടായ രണ്ടു പൊതു സ്ഥലം മാറ്റത്തിലും കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പെട്ടിട്ടില്ല. ഈ സെക്രട്ടറിയെ ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ വെട്ടിമാറ്റലുകളും തിരുത്തലുകളുമടക്കമുള്ള നിയമവിരുദ്ധമായുള്ള കാര്യങ്ങൾ സിപിഎം നടത്തുന്നത്.

കൃത്യമായ അജണ്ടയോടെയാണ് ഒരു വാർഡ് കൂട്ടിച്ചേർക്കുന്നതിനായി 75 വാർഡും പുനർനിർണയിക്കാൻ നീക്കം നടത്തുന്നത്. ഈ പ്രവർത്തി എല്ലാ അർത്ഥത്തിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. നിലവിലുള്ള 75 വാർഡും കീറി മുറിക്കുന്നതോടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം വരുന്ന വീടുകളുടെ നമ്പർ മാറുന്നു. വീടു നമ്പർ മാറുന്നതോടെ ഏഴര ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ആധാർ നമ്പറും മറ്റ് എല്ലാ രേഖകളും മാറ്റേണ്ട സ്ഥിതി വരും. സർവ്വ ജനങ്ങളെയും ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു നീക്കമാണ് നടത്തുന്നത്. ഇതിനെല്ലാം പിന്നിൽ, മുഴുവൻ വാർഡുകളെയും കീറിമുറിച്ച് തങ്ങൾക്ക് അനുകൂലമാക്കി മാറ്റുക എന്ന ഗൂഢ ഉദ്ദേശമാണ് സിപിഎം നടത്തുന്നത്. കളക്ടറും ഭരണപാർട്ടിയുടെ ഗൂഢ ഉദ്ദേശത്തിന് കൂട്ടുനിൽക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

ഈ നീക്കത്തിനെതിരെ അതിശക്തമായിട്ടുള്ള നിയമനടപടി ഉദ്യോഗസ്ഥന്മാർക്കെതിരായും അതോടൊപ്പം രാഷ്ട്രീയപരമായ പോരാട്ടവും ബിജെപി നടത്താൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, കോർപ്പറേഷൻ കൗൺസിലർമാരും ബിജെപി നേതാക്കളുമായ അനുരാധ തായാട്ട്,ടി. റെനീഷ്, രമ്യ സന്തോഷ്‌ എന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply