പത്തനംതിട്ട:ലോകോത്തര തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമലയെ കൂടുതൽ ആകർഷകവും പ്രഫഷണൽ നിലവാരത്തിലുമെത്തിക്കാൻ വൻ പരിഷ്കരണ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
‘ശബരിമല വിഷൻ പ്ലാൻ–2026’ന്റെ ഭാഗമായി മണ്ഡലകാലം മുതൽ ഏകീകൃത ബ്രാൻഡിങ്, പുതിയ കളർ സ്കീം, പ്രഫഷണൽ ലൈറ്റിങ്, നിയന്ത്രിത അനൗൺസ്മെന്റുകൾ തുടങ്ങി നിരവധി മാറ്റങ്ങൾ നടപ്പാക്കാനാണ് തീരുമാനം.
ശബരിമലയുടെ ദൃശ്യഭംഗിയും തീർഥാടകർക്ക് ലഭിക്കുന്ന അനുഭവവും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം കെട്ടിടങ്ങൾക്കെല്ലാം ഒരേ രീതിയിലുള്ള കളർ സ്കീം നടപ്പാക്കും.
ഇതിലൂടെ ശബരിമലയ്ക്ക് ഏകീകൃതവും ആധുനികവുമായ ദൃശ്യപരിചയം നൽകാനാണ് ശ്രമം.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിർമിക്കുന്ന ഹോട്ടലുകൾ, കടകൾ, കിയോസ്കുകൾ എന്നിവയ്ക്കും നിശ്ചിത മാതൃക, നിറം, അക്ഷരശൈലി എന്നിവ നിർബന്ധമാക്കും.
അനുമതിയില്ലാത്ത പരസ്യബോർഡുകളും ബാനറുകളും സന്നിധാനത്തും പമ്പയിലും അനുവദിക്കില്ല.
ഭക്തർക്കായി സ്ഥാപിക്കുന്ന വിവരഫലകങ്ങളും ഏകീകൃത ബ്രാൻഡിങ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഒരുക്കുക.
പ്രത്യേക സമിതിയുടെ അംഗീകാരത്തിന് ശേഷമേ ഇവ സ്ഥാപിക്കാൻ അനുമതി ലഭിക്കൂ.
സന്നിധാനത്തിലെ നിലവാരമില്ലാത്ത താൽക്കാലിക ലൈറ്റിങ് സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കി വിദഗ്ധരുടെ മേൽനോട്ടത്തിൽ ആധുനികവും പ്രഫഷണൽ നിലവാരമുള്ളതുമായ ലൈറ്റിങ് സംവിധാനം ഒരുക്കും.
*അനൗൺസ്മെന്റുകൾക്കും നിയന്ത്രണം*
പമ്പയിലും സന്നിധാനത്തും നിരന്തരം മുഴങ്ങുന്ന അനൗൺസ്മെന്റുകൾക്കും നിയന്ത്രണം വരും.
30 മിനിറ്റിലോ ഒരു മണിക്കൂറിലോ ഒരിക്കൽ മാത്രം അറിയിപ്പുകൾ നൽകുന്ന രീതിയിലേക്ക് മാറാനാണ് തീരുമാനം.
വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുക.
*പ്രത്യേക കലണ്ടർ തയ്യാറാക്കും*
നിലയ്ക്കലിലെയും പമ്പയിലെയും പ്രവേശന കവാടങ്ങൾ കൂടുതൽ ആകർഷകമായി പുനഃക്രമീകരിക്കും
സന്നിധാനത്തും നിലയ്ക്കലിലും വർഷം മുഴുവൻ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേക കലണ്ടറും തയ്യാറാക്കും.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഏകോപന പ്രവർത്തനങ്ങൾ നടക്കുന്നത്.










