ഗുരുവായൂർ:അര നൂറ്റാണ്ടിലേറെ പ്രവാസ ജിവിതം നയിച്ച മലയാളികളായ നിരവധി പേർ തങ്ങളനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങും പത്തേമാരിയിൽ (പ്രവാസികളായ കപ്പൽ യാത്രക്കാരുടെ സംഗമം ) പങ്കു വെച്ചു.
പത്തേമാരിയിൽ ഗൾഫിൽ പോയി ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയവർക്ക് മരണം വരെ പെൻഷൻ നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ഗുരുവായൂർ നഗരസഭാ ഹാളിൽ ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.പത്തേമാരി പ്രവാസി സമിതിയുടെ പ്രസിഡൻറും സാമൂഹ്യ പ്രവർത്തകനുമായ കരീം പന്നിത്തടം ആധ്യക്ഷം വഹിച്ചു. പത്തേമാരി പ്രവാസി സമിതി ജനറൽ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം വിഷയാവതരണവും സെക്രട്ടറി അനസ്ബി റിപ്പോർട്ടും അവതരിപ്പിച്ചു . ന്യൂനപക്ഷ കമ്മീഷൻ മെമ്പർ അഡ്വ. മുഹമ്മദ് ഫൈസൽ സ്മരണിക പ്രകാശനം ചെയ്തു.
പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും പ്രശ്ന പരിഹാരത്തിനായി ഒരു ബ്രാൻഡ് അംബാസിഡറേ പോലെ നിരന്തരം പരിശ്രമിക്കുകയും ചെയ്ത പത്തേമാരി പ്രവാസി സമിതിയുടെ വൈസ് പ്രസിഡൻറും മൂന്നാമതും ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത പി.കെ. കബീർ സലാലയെ ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ. പൊന്നാടയണിയിച്ച് ആദരിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി .കെ.വിജയൻ പത്തേമാരി യാത്രക്കാരായ പ്രവാസികളെ ആദരിച്ചു. സി.എച്ച്.റഷീദ്, കെ.പി.ഉദയൻ , കെ.പി.എ. റഷീദ്, കുഞ്ഞി മുഹമ്മദ് ഹാജി തടാകം, ഡോ.പി.വി.മധു , ബി.കെ.മേനോൻ , അബ്ദു തടാകം തുടങ്ങിയവർ സംസാരിച്ചു