വടകര:കോടികളുടെ സാമ്പത്തിക തട്ടിപ്പ് കടത്തനാട്ട് ലേബർ സൊസൈറ്റി കേസിൽ മുഖ്യ സൂത്രധാരൻ പോലീസ് പിടിയിൽ.സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ റെനീഷിനെ കോട്ടയം പാലയിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം സാഹസികമായി പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെ വടകര ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കായി കഴിഞ്ഞ ദിവസങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു.
കോടികളുടെ വൻ ക്രമക്കേടാണ് കടത്തനാട്ട് ലേബർ സൊസൈറ്റിയുടെ മറവിൽ നടന്നത്. സഹകരണസംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ കോഴിക്കോട്ട് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് ഈ വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ വടകര പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം സൊസൈറ്റി മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ സുധീർകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മുഖ്യ പ്രതിയും പിടിയിലാകുന്നത്.










