കോഴിക്കോട്: മതത്തിന്റെ പേരില്‍ വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നേരിടേണ്ടിവന്നത് വര്‍ണനാതീതമായ ദുരന്തമായിരുന്നുവെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സി.കെ.പദ്മനാഭൻ. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ച ശക്തികള്‍ വേഷംമാറി ഇന്നും രാജ്യത്ത് പത്തിമടക്കി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം വിഷശക്തികള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാസമിതി സംഘടിപ്പിച്ച വിഭജന ഭീകര സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭജനകാലത്ത് ഹിന്ദുസമൂഹം നേരിട്ട കൊടുംക്രൂരതകളുടെ നിലവിളി രാജ്യത്ത് ഇന്നും അലയൊലി തീര്‍ക്കുന്നുണ്ട്.
വിഭജന -വിഘടന ശക്തികളെ നിലക്ക് നിർത്താനുള്ള ഉത്തരവാദിത്തം സർക്കാരുകളുടേത് മാത്രമല്ല. ദേശീയ ബോധമുള്ള സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണത്. ഇതിന് ദേശ സ്നേഹപ്രചോദിതരായ യുവാക്കള്‍ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിനു ചുറ്റുമുളള ഏകാധിപത്യരാജ്യങ്ങളിലെ ഭരണപരമായ അരാജകത്വം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്.
ഇതിനെ അതിജീവിക്കാന്‍ നാനാത്വവും ഏകത്വവും ചേര്‍ന്ന സൗന്ദര്യശക്തികള്‍ ഉണരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സഫലമാക്കാന്‍ ഭാരതീയത ശക്തിപ്പെടുത്തണം. അതിനായി അവതാരമെടുത്ത, നരേന്ദ്രന്റെ രാഷ്ട്രീയ അവതാരമാണ് മോദിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്‍മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ആസൂത്രിതവും സ്ഥിരവും ബോധപൂര്‍വ്വവുമായി ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാരെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തേണ്ടത് ഭാരതജനതയുടെ ധര്‍മ്മമാണെന്ന് എല്‍.കെ.അദ്വാനിയുടെ മൈ കണ്‍ട്രി മൈ ലൈഫ് എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.. അത്തരം സാഹചര്യം ഇന്ന് നിലനില്‍ക്കുന്നു. ഭാരതത്തെ അസ്ഥിരപ്പെടുത്തുവാന്‍ ചുറ്റുമുള്ള രാജ്യങ്ങളെ സംഘടിപ്പിക്കുവാന്‍ ചില ശക്തികള്‍ക്കു കഴിയുന്നുണ്ടെങ്കില്‍ നാം കരുതലോടെ കഴിയേണ്ടതുണ്ട്. വിഭജനത്തിന്റെ ചരിത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുകയും പുതിയ തലമുറയ്ക്ക് പകരുകയും ചെയ്യണമെന്നും കാവാലം ശശികുമാര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന്‍ അധ്യക്ഷനായി.ബിജെപി ദേശീയ സമിതിയംഗം കെ.പി.ശ്രീശന്‍, സംസ്ഥാന സെക്രട്ടറിഅഡ്വ.കെ.പി.പ്രകാശ് ബാബു,യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹൻ, ജില്ലാ വൈസ്പ്രസിഡന്‍റ് പി.ഹരിദാസൻ തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ബസ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച മൗനജാഥക്ക് നേതാക്കളായ നവ്യ ഹരിദാസ്,രമ്യ മുരളി,ടി.ദേവദാസ്,കെ.പി വിജയലക്ഷ്മി,പ്രശോഭ് കോട്ടുളി,സി.പി.സതീഷ്,ടി.റിനീഷ്,അനുരാധാ തായാട്ട്, ശശിധരന്‍ നാരങ്ങയില്‍,ടി.ചക്രായുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.