ദില്ലി:പുതിയ പരിഷ്കാരങ്ങള്‍ പ്രകാരം അക്കൗണ്ടിലെ ആകെ തുകയുടെ 75% വരെ തൊഴിലാളികള്‍ക്ക് ഏത് ആവശ്യത്തിനും ഇനിമുതല്‍ പിൻവലിക്കാനാകും. ഇപിഎഫ്‌ഒ സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസാണ് ഈ ചരിത്രപരമായ മാറ്റത്തിന് അംഗീകാരം നല്‍കിയത്.
എംപ്ലോയീസ് പെൻഷൻ പദ്ധതി നിയമങ്ങള്‍ സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനൊപ്പമാണ് ഈ പുതിയ ഇളവുകളും പ്രാബല്യത്തില്‍ വരുന്നത്.പിഎഫ് അക്കൗണ്ടില്‍ നിന്ന് എത്ര തുക പിൻവലിച്ചാലും, വിരമിക്കുന്ന കാലയളവിലേക്ക് ആകെ തുകയുടെ 25% അക്കൗണ്ടില്‍ നിർബന്ധമായും ബാക്കി നിലനിർത്തണം.
തൊഴിലാളിയുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും ചേരുന്ന ആകെ തുകയുടെ അടിസ്ഥാനത്തിലായിരിക്കും ഈ 25 ശതമാനം കണക്കാക്കുക. ബാക്കി വരുന്ന 75 ശതമാനം തുക മുൻകൂട്ടി നിശ്ചയിച്ച ആവശ്യങ്ങള്‍ക്ക് മാത്രമായല്ലാതെ, വരിക്കാരന് സ്വന്തം ഇഷ്ടപ്രകാരം ഏതാവശ്യത്തിനും ഉപയോഗിക്കാം.










