മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് തുക പിടിച്ച് കൽപ്പറ്റയിലെ ബാങ്ക്. കേരള ഗ്രാമീൺ ബാങ്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ദുരന്തബാധിതരിൽനിന്ന് തുക ഈടാക്കിയത്.
സർക്കാർ ധനസഹായമായി ലഭിച്ച പതിനായിരം രൂപ മുഴുവനായും വായ്പ തിരിച്ചടവിന് ഈടാക്കിയ സംഭവവും ഉണ്ടായതായി പരാതി. രണ്ടായിരം രൂപമുതൽ മുകളിലേക്കുള്ള തുകയാണ് പലരിൽ നിന്നും വായ്പ തിരിച്ചടവിന് ഈടാക്കിയിട്ടുള്ളത് .
മുണ്ടക്കൈ, ചൂരൽമല നിവാസികളിൽ പലർക്കും അക്കൗണ്ടുള്ളത് കേരള ഗ്രാമീൺ ബാങ്കിൻ്റെ ചൂരൽമല ശാഖയിൽ. തോട്ടം തൊഴിലാളികളുടെ സാലറി അക്കൗണ്ടും ഇവിടെ തന്നെ. ഇവരിൽ പലർക്കും ബാങ്കിൽ വായ്പ ഉണ്ട്. ഇതിന്റെ മാസ അടവിലേക്കാണ് സർക്കാർ സഹായം അടക്കം ബാങ്ക് പിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ടായിരുന്നു . ബാങ്ക് നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും തുക തിരിച്ചുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടായിരുന്നു . ഇതിന് ശേഷം ആശ്വാസധനമായ തുക വായ്പയിലേക്ക് പിടിച്ചെടുത്തത് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചെയർമാനുമായി സംസാരിച്ചതായും ഇന്ന് നടക്കുന്ന ബാങ്കിങ് അവലോകന സമിതി യോഗത്തിൽ വിഷയത്തിൽ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടതായും സംഷാദ് മരക്കാർ . അതേസമയം പണം പിടിക്കരുതെന്ന് വാക്കാൽ നിർദേശം നൽകിയിരുന്നെന്നും സാങ്കേതിക തകരാറിൽ സംഭവിച്ചതാണെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം . സംഭവം വിവാദമായതോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ ഇത്തരത്തിൽ ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്നും ഈടാക്കിയ തുകകൾ അടിയന്തരമായി തിരികെ വരവുവെച്ച് നൽകണമെന്ന് കാണിച്ച് വയനാട് ലീഡ് ബാങ്ക് മാനേജർക്ക് നിർദേശം നൽകി.
മുഖ്യമന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: ദുരിന്തബാധിതരില്‍ നിന്നും ഇ.എം.ഐ ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്ക് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് . എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ കലക്ടറോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.