Politics

കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം: മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്‍


തിരുവനന്തപുരം: തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും കന്നഡികര്‍ക്ക് സംവരണമെന്ന തീരുമാനം ഉള്‍ക്കൊള്ളാനാകില്ല.

ഏതൊരു പൗരനും ഈ രാജ്യത്ത് എവിടേയും തൊഴില്‍ ചെയ്യാന്‍ ഭരണഘടന അവകാശം തരുന്നുണ്ട്. ഭരണഘടാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ തീരുമാനം ജനം തള്ളും. നരേന്ദ്രമോദിയെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് ഇത് ചെയ്യുന്നതെന്നും വി.മുരളീധരന്‍ പരിഹസിച്ചു. കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിലും അലംഭാവം കണ്ടു.

സൈന്യത്തിന്റെയോ ഐഎസ്ആര്‍ഒയുടേയോ സഹായം ആദ്യഘട്ടത്തില്‍ തേടിയില്ല. തദ്ദേശീയര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള തിരക്കില്‍ ഒരു മലയാളിയുടെ ജീവന്‍ മറന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവണിച്ചെന്നു പറയുന്നവര്‍, കേരളത്തിലെ മലയാളികളെ സിദ്ധരാമയ്യ സര്‍ക്കാർ അവഗണിക്കുന്നത് കാണില്ല. ഇന്‍ഡി സഖ്യത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം വിലപ്പോകില്ലെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.

കര്‍ണാടകയും കേരളവും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് യോഗത്തിൽ വ്യക്തമാക്കി. ദേശവിരുദ്ധ നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമുള്ളത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയണമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബജറ്റില്‍ കേരളത്തിനായി ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വന്‍ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികളില്ലെന്ന നുണപ്രചരണം തള്ളിക്കളയണം. കര്‍ണാടക, ബാംഗ്ലൂര്‍ ജോലി ചെയ്യുന്നവരുടെ അവസരങ്ങള്‍ നിഷേധിച്ചാല്‍ കേരളത്തിലുടനീളം ശക്തമായ പ്രക്ഷോഭങ്ങള്‍ ബിജെപിയുടെയും എൻഡിഎയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply