കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് വലിയതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന് എൻ.ഡി എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ്
കിറ്റ് കൊടുത്ത് വോട്ട് നേടാൻ ശ്രമിക്കുന്നതെന്നും നവ്യ ഹരിദാസ് ആരോപിച്ചു.
യു ഡി എഫ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയവർക്കെതിരെ കേസേടുത്ത് അന്വേഷണം നടത്തണമെന്നും നവ്യഹരിദാസ് ആവശ്യപ്പെട്ടു.
ആങ്ങളുടേയും പെങ്ങളുടേയും ഫോട്ടോ പതിച്ച കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പരാജയഭീതി മൂലമാണ് കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നതെന്നും നവ്യ ഹരിദാസ് ആരോപിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായി ദുരിതമനുഭവിക്കുന്ന സമയത്തുപോലും ചൂരൽ മല നിവാസികൾക്ക് കൃത്യമായി സഹായം നൽകാൻ ശ്രമിക്കാതെ, തിരഞ്ഞെടുപ്പ് സമയത്ത് രാഹുലിന്റെയും പ്രിയങ്ക വദ്രയുടെയും ഫോട്ടോ പതിച്ച് കിറ്റ് നൽകുന്നത് അപഹാസ്യം ആണെന്നും നവ്യ ഹരിദാസ് പരിഹസിച്ചു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വണ്ടൂർ നിയോജക മണ്ഡലത്തിൽ ആയിരുന്നു നവ്യ ഹരിദാസിന്റെ ഇന്നലത്തെ പര്യടനം. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ജില്ല പ്രസിഡൻ്റ് രവിതേലത്ത്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി.രമ, മഹിള മോർച്ച സംസ്ഥാന പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറിമാരായ പി.ആർ രശ്മിൽ നാഥ്, രതീഷ്, മണ്ഡലം പ്രസിഡൻ്റ് മാരായ ഷിനോജ് പണിക്കർ, പ്രമോദ്, നേതാക്കളായ വാസു മാസ്റ്റർ, അജി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി രമേശ് എന്നിവർ സംസാരിച്ചു.