Friday, May 17, 2024
LatestPolitics

കോണ്‍ഗ്രസും സിപിഎമ്മും ഭീകരതയ്ക്ക് ചുവന്ന പരവതാനി വിരിക്കുന്നു;കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍


കോഴിക്കോട്: കോണ്‍ഗ്രസും സിപിഎമ്മും ഭീകരതയ്ക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടത് വലത് മുന്നണി നയങ്ങള്‍ക്കെതിരെ എന്‍ ഡിഎ കോഴിക്കോട്ട് സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇരു മുന്നണികളും ഭീകരതയെ വെള്ളപൂശുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെല്ലാം യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയേറുമ്പോള്‍ ഇവിടെ മുതല്‍മുടക്കാന്‍ ആരും തയാറാകുന്നില്ല. ഇവിടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ധാരണ ഉറച്ചിരിക്കുന്നു. ഭീകരരെ ഭീകരരെന്ന് വിളിക്കാന്‍ ഇരു മുന്നണികളും തയ്യാറാവുന്നില്ല. ഹമാസിനെ സ്വാതന്ത്ര്യ സമര സേനാനികളെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം ലീഗും വിശേഷിപ്പിക്കുന്നത്.അഭിപ്രായ സ്വാതന്ത്ര്യം ഭരണാഘടനാ ദത്തമാണെന്ന് വാദിച്ച് ഭീകരതയെ പിന്തുണക്കുന്നവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന ഭരണഘടനാ തത്വം മനസിലാക്കണം. ശക്തവും സുരക്ഷിതവും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതുമായ രാഷ്ട്ര സൃഷ്ടിയാണ് എന്‍ഡിഎയുടെ ലക്ഷ്യം. സാമ്പത്തിക വളര്‍ച്ചയില്‍ അഞ്ചാം സ്ഥാനം കൈവരിച്ച രാജ്യം ജര്‍മ്മനി, ജപ്പാന്‍ എന്നിവയെ മറികടന്ന് മൂന്നാം സ്ഥാനം കൈവരിക്കും. ഭാരതത്തിന്റെ മുന്നേറ്റം തടയാന്‍ ആഗ്രഹിക്കുന്നവരാണ് ഭീകരതയെ പിന്തുണക്കുന്നത്. ഭാരതത്തിന്റെ വികസന മുന്നേറ്റത്തില്‍ യുവാക്കള്‍ക്ക് വലിയ പങ്കുണ്ട്. അവരെ ഭീകരതയിലേക്ക് തള്ളിവിടുന്ന നയത്തെ എതിര്‍ക്കണം. ഭീകരതയുടെ ഇരകളാകുന്നത് സാധാരണക്കാരാണ്. മന്ത്രിമാരും നേതാക്കളും സുരക്ഷിതരാണ്. ഭീകരതയെ അതിന്റ ഉറവിടത്തില്‍ തകര്‍ക്കുകയെന്ന സമീപനമാണ് കഴിഞ്ഞ 9 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട്. അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നുള്ള നവകേരള സദസ് നടക്കുമെന്ന് കരുതി.എന്നാല്‍ അത് നടന്നില്ല. നവകേരളമുണ്ടാകണമെങ്കില്‍ യുവാക്കള്‍ക്ക് തൊഴിലവസരം ഉണ്ടാകണം. അവര്‍ ഭീകര സംഘടനകളുടെ പിടിയിലാകരുത്. ഹമാസിനെ വിമര്‍ശിക്കുന്നവരെ ഇവിടെ ഭീകരവാദികളാക്കുന്നു. അനധികൃതമായി സ്വര്‍ണം കടത്തുന്നു. മകളുടെ കമ്പനിക്ക് ലാഭമുണ്ടാക്കുന്നു. ഹമാസ് പ്രതിനിധി കേരളത്തില്‍ വന്ന് പരിപാടിയില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ അഴിമതിയും പ്രീണനവും മറച്ചുവെക്കാനാണ് എന്‍ഡിഎയെ വര്‍ഗീയ വാദികളെന്ന് വിളിക്കുന്നത്. കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ എന്‍ഡിഎക്ക് മാത്രമേ കഴിയൂ. അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. പശ്ചിമേഷ്യയില്‍ സമാധാനം നിലനില്ക്കുന്ന സമയത്താണ് ഹമാസ് ഭീകരാക്രമണം നടത്തിയത്. ഈ ഭീകരാക്രമണത്തെ കോണ്‍ഗ്രസും സിപിഎമ്മും ലീഗും പിന്തുണക്കുന്നു. ഹമാസിനെ പിന്തുണച്ച പാക്കിസ്ഥാന്റെ നിലപാടാണ് ഇവര്‍ക്കുള്ളത്.ഈ അപകടം കേരളം തിരിച്ചറിയണം. കേരളത്തെ തീവ്രവാദികള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ വി.കെ.സജീവന്‍ അധ്യക്ഷനായി.


ജെആര്‍എസ് ചെയര്‍മാന്‍ സി.കെ.ജാനു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രന്‍, പി. രഘുനാഥ്, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍, സംസ്ഥാന വക്താവ് വി.പി. ശ്രീപത്മനാഭന്‍, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ഹരിദാസ് പൊക്കിണാരി, കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍, എകെസിസി താമരശ്ശേരി രൂപത പ്രസിഡന്റ് ചാക്കോ കളംപറമ്പില്‍, ബിഡിജെഎസ് ബാബു പൂതം പാറ, ബിഡിജെഎസ് ഗിരി പാമ്പനാര്‍, കെകെസി സന്തോഷ് കാളിയത്ത് എന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply