പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. മലയോരമേഖലയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിക്കുന്ന ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാറോ , ജനപ്രതിനിധികളോ തയ്യാറാവാത്തതിൻ്റെ ഭാഗമായി മൂന്ന് പതിറ്റാണ്ടായി ഈ പാതയ്ക്ക് വേണ്ടി ജനങ്ങൾ പ്രക്ഷോഭ രംഗത്താണ്.
ചുരമില്ലാതെ എളുപ്പത്തിൽ വയനാട്ടിൽ എത്താനും വയനാട്ടുകാർക്ക് കോഴിക്കോടിന് ബന്ധപ്പെടാനും ഏറ്റവും എളുപ്പത്തിൽ സാധിക്കുന്ന ഒരു പാതയാണ് പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ്’. മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരൻ മൂന്ന് പതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ട റോഡ് നിർമ്മാണം ഇപ്പോഴും പാതിവഴിയിൽ ആണ്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതാണ് റോഡ് നിർമ്മാണത്തിന് തടസ്സമെന്ന വിചിത്ര ന്യായമാണ് ജനപ്രതിനിധികളും സംസ്ഥാന സർക്കാരും അറിയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആത്മാർത്ഥമായി ഇടപെടൽ നടത്തി കേന്ദ്രസർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനും അത് നേടിയെടുക്കാനും ‘സംസ്ഥാന സർക്കാറിനോ ജനപ്രതിനിധികൾക്കോ ഇതുവരെ സാധിക്കാത്തതാണ് റോഡ് നിർമ്മാണം തടസ്സപ്പെടാൻ കാരണമെന്ന് ബിജെപി ആരോപിക്കുന്നു. ജനങ്ങളുടെ നിരന്തര പ്രക്ഷോഭത്തിന്റെ ഭാഗമായി സർവ്വേ നടപടികൾ തുടങ്ങിയെങ്കിലും അതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്ന ഒരു സമീപനം സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബദർ റോഡ് യാഥാർത്ഥ്യമായാൽ മലയോര മേഖലയുടെ വികസനം സാധ്യമാകും എന്നും ചക്കിട്ടപ്പാറ പേരാമ്പ്ര തുടങ്ങിയ മേഖലയുടെ സമഗ്ര വികസനത്തിന് ബദൽ തുടക്കം കുറിക്കും എന്നും നിവേദനത്തിൽ ബിജെപി ചുണ്ടികാട്ടി.
നിവേദനം സ്വീകരിച്ച ജോർജ് കുര്യൻ നേതാക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയുമായി ബന്ധപ്പെട്ട് തുടർനടപടികൾ ആലോചിക്കുമെന്നും റോഡ് നിർമ്മാണത്തിനായി എല്ലാ സഹായങ്ങളും ചെയ്യുമെന്നും നേതാക്കൾക്ക് ഉറപ്പു നൽകി. നിവേദ സംഘത്തിൽ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ മണ്ഡലം പ്രസിഡണ്ട് തറമൽ രാഗേഷ് ,ജില്ലാ കമ്മിറ്റി മെമ്പർ കെ കെ രജീഷ് മണ്ഡലം ജനറൽ സെക്രട്ടറി നവനീത് കൃഷ്ണൻ ‘ബാബു പുതുപ്പറമ്പിൽ എന്നിവർ ഉണ്ടായിരുന്നു.