തേഞ്ഞിപ്പലം: കാലിക്കറ്റിൽ 56 അസിസ്റ്റൻ്റ് പ്രൊഫസർമാരെ നിയമിച്ചതിൽ മൂന്നുപേരുടെ നിയമന ഉത്തരവിൽ സാമുദായിക സംവരണം മറച്ച് വച്ച് ഒളിച്ചുകളി നടത്തുന്നതായി ആരോപണം. നിയമിക്കപ്പെടുന്നത് ജനറൽ അല്ലെങ്കിൽ സംവരണ തസ്തികയിലാണ് എന്ന് വ്യക്തമാക്കണമെന്നാണ് നിയമം. ബാക്കി 53 പേരുടെ ഉത്തരവിലും ഇത് വ്യക്തമാക്കിയിരിക്കെയാണ് ദുരൂഹമായ നീക്കം.
ജേണലിസം പഠനവകുപ്പിൽ നിയമിതയായ ഡോ.കെ.പി.അനുപമ, ചരിത്ര വിഭാഗത്തിലെ കെ.ടി സാദിഖ് അലി, എക്കണോമിക്സ് വകുപ്പിലെ ബി.ഷെജിന എന്നിവരുടെ ഉത്തരവിലാണ് സമുദായികസംവരണം മറച്ചുവച്ചത്.2019ൽ നടത്തിയ അധ്യാപക നിയമനത്തിൽ സംവരണക്രമം തെറ്റിച്ചെന്ന പരാതിയുമായി ഡോ.അനുപമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭിന്നശേഷി സംവരണത്തിലെ ഹോറിസോണ്ടൽ വ്യവസ്ഥ പാലിക്കാത്തതിനാൽ തനിക്ക് നിയമനം ലഭിച്ചില്ലെന്നായിരുന്നു പരാതി.
ഇതേ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുപമയുടെ വാദം അംഗീകരിച്ചാണ് നിയമിക്കാൻ ഉത്തരവായത്. സുപ്രിംകോടതി ഈ വിധി അംഗീകരിച്ചു. എന്നാൽ, ഈ ഊഴത്തിൽ ബോട്ടണി വകുപ്പിൽ നിയമനം നടന്നതിനാൽ അനുപമയ്ക്ക് നിയമനം നൽകിയെങ്കിലും ഉത്തരവിൽ സാമുദായിക സംവരണഊഴം മറച്ചുവച്ചു. രണ്ട് ഭിന്നശേഷി നിയമനത്തിലും സംവരണ ഊഴം മറച്ചു.
ഹോറിസോണ്ടൽ വ്യവസ്ഥ പ്രകാരം ഭിന്നശേഷി വിഭാഗക്കാർ നിയമിക്കപ്പെടുമ്പോൾ കെ.എസ്.ആൻ്റ് എസ്.എസ്.ആർ അനുസരിച്ചുള്ള സാമുദായിക സംവരണ വ്യവസ്ഥ പാലിക്കണമെന്നാണ് നിയമം. ഇത് പ്രകാരം നിയമന ഉത്തരവിൽ സമുദായിക സംവരണവും ഭിന്നശേഷി കാറ്റഗറിയും സൂചിപ്പിച്ച് അവർക്കായി പ്രത്യേക റോസ്റ്റർ സൂക്ഷിക്കണം. എന്നാൽ ജേർണലിസം പഠനവകുപ്പിൽ ഡോ.കെ.പി.അനുപമയെയും ചരിത്ര വിഭാഗത്തിൽ സാദിഖലിയെയും എക്കണോമിക്സിൽ ഷെജിനയെയും നിയമിച്ചതിൽ സമുദായിക സംവരണം സൂചിപ്പിച്ചിട്ടില്ല.
തുടർന്ന്, ഇതിനകം വിവാദത്തിലായ അധ്യാപക നിയമനം കൂടുതൽ നിയമക്കുരുക്കിലായി.തെറ്റായ രീതിയിൽ ഭിന്നശേഷി നിയമനം നടത്തിയത് മൂലം തനിക്ക് അവസരം നഷ്ടമായെന്നും 24 അസിസ്റ്റൻ്റ് പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ കാറ്റഗറിയിലുള്ള മറ്റ് അധ്യാപകരും അനധികൃതമായി ജോലിയിൽ തുടരുകയാണെന്നും കാണിച്ച് ഭിന്നശേഷി ഉദ്യോഗാർഥിയായ ഡോ.ജോഷിൻ ജോസഫ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടെ, ഭിന്നശേഷി നിയമമനുസരിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിച്ച് ധനനഷ്ടം ഈടാക്കണമെന്നും ഡോ ജോഷിൻ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ചാൻസലർ ഇക്കാര്യത്തിൽ വൈസ് ചാൻസലറോട് വിശദീകരണം നേടിയിട്ടുണ്ട്.