FootballLatestsportsWorld cup football

ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് സെമിയിൽ; ക്വാർട്ടർ ഫൈനലിൽ മൊറോക്കോയേ തോല്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്.

Nano News

ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് സെമിയിൽ; ക്വാർട്ടർ ഫൈനലിൽ മൊറോക്കോയേ തോല്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്.ആറു മിനിറ്റിനിടെ കിട്ടിയ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്.

ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമി ഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.

60–ാം മിനിറ്റിൽ കിലിയൻ എംബപെയും 66–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. ഡിസൈർ ഡൂയെയുടെ പക്കൽനിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് എംബപെ തൊടുത്ത മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ വലത് മൂലയിലേക്ക് കയറുകയായിരുന്നു.

ടൂർണമെന്റിൽ എംബപെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. ലയണൽ മെസ്സിക്കു ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.

മൊറോക്കോ ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പ്രതിരോധ പിഴവാണ് ഫ്രാൻസിന് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ആദ്യ ഗോൾ നേടിയ എംബപെ ഇവിടെ ഒരു പ്ലേമേക്കറുടെ വേഷം അണിഞ്ഞു. മൊറോക്കൻ പ്രതിരോധത്തിന്റെ വിടവിലൂടെ എംബപെ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഉസ്മാൻ ഡെംബെലെ പന്ത് മൊറോക്കൻ ഗോളി യാസിൻ ബോണോയെ മറികടന്ന് വലയിലെത്തിച്ചു. സ്കോർ 2–0. ഈ ലോകകപ്പിൽ ഡെംബലെയുടെ അഞ്ചാം ഗോളാണിത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. തുടക്കത്തിലേ ലീഡ് നേടാനുള്ള സുവർണാവസരം ഫ്രാൻസ് നഷ്ടപ്പെടുത്തി. 25–ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനൽറ്റി കിക്ക് എടുത്ത കിലിയൻ എംബപ്പെയ്ക്ക് പിഴച്ചു. ബോക്സിനുള്ളിൽ എംബപയെ നുസൈർ മസ്റൂയി ഫൗൾ ചെയ്തതിനാണ് വാർ പരിശോധനയിലൂടെ ഫ്രാൻസിന് പെനൽറ്റി അനുവദിച്ചത്.

കിക്കെടുത്ത എംബപെ, ഗോൾപോസ്റ്റിന്റെ താഴെ വലതു മൂലയിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും മൊറോക്കൻ കീപ്പർ യാസിൻ ബൂണോ തടയുകയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ ലക്ഷ്യമാക്കി നാലു ഷോട്ടുകൾ ഉതിർത്ത ഫ്രാൻസിന്റെ എല്ലാം ശ്രമങ്ങളും കിടിലൻ സേവിലൂടെ ബൂണോ തടയുകയായിരുന്നു.

ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ മൊറോക്കോയ്ക്കായില്ല. പന്തടക്കത്തിലും പാസുകളിലും ഫ്രാൻസിനു തന്നെയായിരുന്നു മുൻതൂക്കം.


Reporter
the authorReporter

Leave a Reply

error: Content is protected !!