കോഴിക്കോട്: വെള്ളയിൽ നിന്ന് അമ്പത് തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും കൂറ്റൻ തിരുമാലകളിലും പെട്ടു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തി.ബുധനാഴ്ച രാവിലെ 6.30 ഓടെ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മാറാട് സ്വദേശി എ വി യാസിറിന്റെ ഉടമസ്ഥതയിലുള്ള ബഹറുൽ ഈശാൻ എന്ന ഫൈബർ വള്ളമാണ് കടലിൽ വെച്ച് വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സ്രാങ്ക് സീമാന്റകത്ത് ഹിദായത്തായിരുന്നു. കരയിൽ നിന്ന് ആറ് നോട്ടിക്കൽ അകലെ വെച്ച് പത്ത് മണിയോടെ വല വലിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശക്തമായ കാറ്റും കൂറ്റൻ തിരുമാലകളും രൂപപ്പെട്ടത്. ശക്തമായ തിരമാലകൾ ബോട്ടിനെ അതിശക്തമായി ആട്ടിയുലച്ചതോടെ ബോട്ട് മറിയാവുന്ന സാഹചര്യം വരെ ഉണ്ടായി. മത്സ്യബന്ധന ഉപകരണങ്ങളും വലകളും സംരക്ഷിക്കാൻ ശ്രമിച്ച തൊഴിലാളികളിൽ ചിലർ ബോട്ട് ശക്തമായി ആടിയുലഞ്ഞതിനെ തുടർന്ന് ഡെക്കിലേക്ക് തെറിച്ചു വീണു.
അതീവ അപകടകരമായ സാഹചര്യത്തിലും മനസാന്നിധ്യം കൈവിടാതെ ബോട്ടിനെ നിയന്ത്രിക്കുകയായിരുന്നു . ഡ്രസ്, മൊബൈൽ, ഗ്യാസ് സിലിണ്ടർ, ഭക്ഷണമുണ്ടാക്കുന്ന പാത്രങ്ങൾ, അടുപ്പ് എന്നിവയെല്ലാം നഷ്ടപ്പെട്ടു. വെപ്രാളത്തോടെ വല വലിച്ചു കയറ്റിയപ്പോൾ നാശമുണ്ടായെന്നും വലിയ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
കടൽ ശാന്തമായതിനെ തുടർന്ന് പതിനൊന്ന് മണിയോടെ വള്ളം സുരക്ഷിതമായി വെള്ളയിൽ തീരത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. ഒരു മണിക്കൂറോളമാണ് മരണഭയത്തോടെ കടലിൽ കഴിഞ്ഞതെന്ന് തൊഴിലാളികൾ പറയുന്നു. ജീവനോടെ തിരികെ എത്തുമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ഇവർ വ്യക്തമാക്കി. ശക്തമായ തിരയിൽ അപകടകരമായി ആടിയുലയുന്ന ബോട്ടും ഭീതിയിലായ മത്സ്യത്തൊഴിലാളികളെയും ബോട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഫിഷറീസ് സംവിധാനങ്ങളും കോസ്റ്റൽ പൊലീസുമൊന്നും രക്ഷപ്പെടുത്താൻ എത്തിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.










