തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുകയെന്ന് കരുതുന്നു.
മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ മെയ് 15, 22 തീയതികൾ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 417497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയിട്ടുള്ളത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16 മുതൽ ആരംഭിച്ചിരുന്നു. 72 മൂല്യ നിർണായ ക്യാമ്പുകളായിട്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. അതേസമയം മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2000 ത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കാതെയുള്ളത്.










