പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച അവധി നൽകാതെ ക്ലാസ്സെടുത്ത വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി കെ.എസ്.യു. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്കാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ല എന്ന് അധ്യാപകൻ വിശദമാക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവധി അറിയിപ്പ് നൽകിയത്. പ്രൊഫഷണൽ കോളേജ്, അങ്കണവാടി, ട്യൂഷൻ സെന്റർ ഉൾപ്പെടെ അവധിയാണെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയായിരുന്നു കളക്ടറുടെ ഈ മുന്നറിയിപ്പ്. നിർദേശം ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉണ്ടാകും എന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.