General

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലിസുകാരനെ ചോദ്യം ചെയ്യും

Nano News

പന്തീരാങ്കാവില്‍ നവവധുവിനു മര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ സഹായിച്ചു എന്ന കേസില്‍ മുങ്ങിയ സിവില്‍ പൊലിസ് ഓഫിസര്‍ കെ.ടി ശരത് ലാലിനെ ഇന്നു പൊലിസ് ചോദ്യം ചെയ്യും. ഒന്നാം പ്രതി രാഹുല്‍ പി.ഗോപാലിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചത് ഈ പോലിസുകാരനായിരുന്നു.

ഈ സംഭവത്തിനു ശേഷം മുങ്ങിയ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സ്റ്റേഷനില്‍ ഹാജരായി ജാമ്യം നേടാന്‍ എന്ന നിരീക്ഷണത്തില്‍ സെഷന്‍സ് കോടതി ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു ദിവസത്തിനു ശേഷം ഇന്നാണ് ഇയാള്‍ ചോദ്യം ചെയ്യലിനായി എത്തുന്നതെന്ന് പൊലിസ് പറഞ്ഞു.

ഇതിനിടയില്‍ സാമൂഹിക മാധ്യമത്തില്‍ പരാതിക്കാരിയായ യുവതി പ്രതിക്കനുകൂലമായ നിലപാടില്‍ നടത്തിയ പ്രചാരണം പൊലിസ് അന്വേഷണ സംഘം ഗൗരവത്തിലെടുത്തിട്ടില്ല. ശരത് ലാലില്‍ നിന്നു ഇന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലിസെന്നും അടുത്ത ദിവസം കുറ്റപത്രം നല്‍കുന്നതുമാണ്.

കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി.ഗോപാലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ കേസില്‍ അറസ്റ്റ് ചെയ്ത മറ്റു പ്രതികളായ രാഹുലിന്റെ മാതാവ് ഉഷാകുമാരി, സഹോദരി കാര്‍ത്തിക, ഡ്രൈവര്‍ രാജേഷ്, കൂടാതെ കേസില്‍പ്പെട്ട പൊലീസുകാരനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അന്വേഷണ സംഘം റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുന്നത്. സംഭവത്തിനു ശേഷം യുവതി നല്‍കിയ പരാതിയും തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നല്‍കിയ മൊഴിയും ചേര്‍ത്താണ് ഒന്നാം പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെ കേസെടുത്തിരിക്കുന്നത്.

കൂടാതെ സംഭവം വിവാദമായതിനെ തുടര്‍ന്ന് പരാതിക്കാരി കോടതിയില്‍ നേരിട്ടു രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ഇത് പ്രതിക്കെതിരെ ശക്തമായ തെളിവാകുക തന്നെ ചെയ്യും. വിചാരണയ്ക്കിടയില്‍ പരാതിക്കാര്‍ കോടതി മുന്‍പാകെ മൊഴി മാറ്റി നല്‍കിയാല്‍ അതേ പൊലിസ് ഗൗരവത്തിലെടുക്കൂ എന്നാണ് പൊലിസ് പറയുന്നത്.


Reporter
the authorReporter

Leave a Reply

error: Content is protected !!