മുക്കം :ഭോപ്പാലിൽ സേവനത്തിനിടെ മരണപ്പെട്ട കാരശ്ശേരി കാരമൂല സ്വദേശി മിഥിലാജിന് ജന്മനാട് കണ്ണീരോടെ വിടനൽകി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു നാടിന്റെ വീരപുത്രന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.കഴിഞ്ഞ ദിവസം അന്തരിച്ച മിഥിലാജിന്റെ ഭൗതികശരീരം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് നെല്ലിക്കാപറമ്പിൽ നിന്നും വിലാപയാത്രയായി സ്വന്തം വീട്ടിലെത്തിച്ചത്. തുടർന്ന് ഇന്ന് രാവിലെ എട്ടു മണിയോടെ അദ്ദേഹം പഠിച്ച കാരമൂല ആസാദ് യു.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനം പ്രമാണിച്ച് സ്കൂളിന് ഉച്ചവരെ അവധി നൽകിയിരുന്നു. പ്രിയപ്പെട്ട മിഥിലാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് സ്കൂളിലേക്ക് ഒഴുകിയെത്തിയത്.

മേജർ റിനൂബിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി സംഘമാണ് ഔദ്യോഗിക ബഹുമതികൾക്കുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു.രാവിലെ ഒമ്പതരയോടെ ഔദ്യോഗിക ചടങ്ങുകളും പ്രത്യേക പ്രാർത്ഥനകളും പൂർത്തിയാക്കി ഭൗതികശരീരം കാരമൂല ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.






