തൃശ്ശൂർ:ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി തൃശ്ശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും , ചോദ്യം ചെയ്യാൻ എത്തിയവർക്കും സംഘർഷത്തിൽ പരുക്കേറ്റു. മിണാലൂരിലുള്ള സെലക്റ്റ് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്. തർക്കം പരിഹരിക്കാൻ ഉടമ ശ്രമിച്ചെങ്കിലും താത്ക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘമായി എത്തി മർദ്ദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി. ക്രിക്കറ്റ് ബാറ്റ്, വടികൾ ഉൾപ്പെടെയുള്ളവയുമായെത്തി ഹോട്ടലിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചുവെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവർ വ്യക്തമാക്കി. സംഘർഷത്തിൽ ഹോട്ടൽ ഉടമയായ മുജീബ് (38) ൻ്റെ മൂന്ന് പല്ലുകൾ നഷ്ടമായി.










