കോഴിക്കോട്: ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് റയിൽവേയുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ.
ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്ത്രീകൾ അടക്കുമുള്ളവർ ശ്വാസംമുട്ടിയാണ് തീവണ്ടികളിൽ യാത്ര ചെയ്യുന്നത്. ജനറൽ കോച്ചുകളിൽ ലഗേജ് വയ്ക്കുന്ന സ്ഥലത്ത് വരെ യാത്രക്കാർ കയറുന്നു. പരശുറാം, ചെന്നൈ എഗ്മോർ, നേത്രാവതി, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിലാണ് ദിവസേന വലിയ തിരക്ക് അനുഭവപ്പെടുന്നത്. യാത്രക്കാർ ഏറെയുണ്ടെങ്കിലും പല തീവണ്ടികളിലും രണ്ട് ജനറൽ കോച്ചുകൾ മാത്രമാണ് ഉള്ളത്. ഇത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു.
തീവണ്ടികളുടെ സമയക്രമവും യാത്രക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ട്. കോഴിക്കോട് നിന്നും വൈകിട്ട് 6.15 കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തേക്കുള്ള അടുത്ത തീവണ്ടി രാത്രി 9.32 നാണ്. കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമു സർവീസുകളിൽ ഒരെണ്ണം മാത്രമാണ് കോഴിക്കോട്ടേക്കുള്ളത്. ആലപ്പുഴ വഴി പോകുന്ന വന്ദേഭാരത് 16 കോച്ചുകളായി വർദ്ധിപ്പിച്ചാൽ ദീർഘദൂര യാത്രക്കാർക്ക് സഹായകരമാകും.
ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തുന്ന കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എല്ലാ ദിവസവും സർവീസ് നടത്തുന്നതും യാത്രക്കാരെ സഹായിക്കും. കടലുണ്ടി, ഫറോക്ക്, കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ്പ് വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വെസ്റ്റ് ഹില്ലിൽ സ്റ്റോപ്പ് അനുവദിക്കുന്നതും ദിവസേനെയുള്ള യാത്രക്കാരെ സഹായിക്കും.
നവംബർ 15 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.