General

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Nano News

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച് കുടുംബം. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഈശ്വര്‍ മാല്‍പെയ്ക്കുമെല്ലാം കുടുംബം നന്ദിയറിയിച്ചു. മാധ്യമങ്ങളോട് സംസാരിച്ച അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍, അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു.

പുഴയിലെ തിരച്ചില്‍ തുടക്കത്തില്‍ അതീവ ദുഷ്‌കരമായിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. കൂടാതെ മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫും, മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ.യുമായി ചേര്‍ന്നാണ്. മാത്രമല്ല രണ്ട് സംസ്ഥാനങ്ങളില്‍നിന്നും വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അര്‍ജുന് ലഭിച്ചതെന്നും കുടുംബം പറഞ്ഞു.

കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും, അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചുവെന്നും കുടുംബം പറയുന്നു. അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് പ്രചരിപ്പിക്കുന്നത് മാത്രമല്ല കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്നും, ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കുടുംബം പറയുന്നു.

അര്‍ജുന്റെ പേരില്‍ പല കോണില്‍നിന്ന് ഫണ്ട് സ്വരൂപിക്കുന്നുവെന്ന് വ്യക്തമായി അറിയാം. ഒരു ഫണ്ട് പോലും തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും, ഇനി അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയുമില്ല. അങ്ങനെത്തെ ഒരു ആവശ്യമില്ല. അര്‍ജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിക്കൊടുത്തിട്ടുണ്ടെന്നും കുടുംബം പറയുന്നു. കൂടാതെ എല്ലാഘട്ടത്തിലും കുടുംബം ഒന്നിച്ചുനിന്നിട്ടുണ്ടെന്നും, അര്‍ജുന്റെ കടുബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിലവില്‍ ബുദ്ധിമുട്ടുകളില്ലെന്നും, എല്ലാ കുടുംബത്തിലും ഉള്ളത് പോലുള്ള ബുദ്ധമുട്ടുകളുണ്ട്. സാമ്പത്തികപ്രശ്‌നങ്ങളുണ്ട്. അര്‍ജുന്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതി ആരുടേയും മുന്നില്‍പോയി പിച്ചതെണ്ടേണ്ട സാഹചര്യമില്ലെന്നും കുടുംബം പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!