കോഴിക്കോട്: പൊന്നോണ നാളുകൾക്ക് തുടക്കമിട്ട് അത്തമുണർന്നു. പൂവിളിയും പൂതേടിയലയലുമെല്ലാം ഓർമയായ കാലത്ത് പൂമുഖങ്ങളിൽ പൂക്കളം തീർക്കാനുള്ള പലയിനം പൂക്കൾ ബുധനാഴ്ചതന്നെ പാളയത്ത് ലോഡുകണക്കിനെത്തി. മലപ്പുറം, കണ്ണൂർ അടക്കം വിവിധയിടങ്ങളിലേക്ക് വരെ പൂക്കൾ കൊണ്ടുപോവാൻ ചെറുകിട കച്ചവടക്കാർ എത്തിത്തുടങ്ങി.
കേരളത്തിലെ പ്രധാന ഓണപ്പൂവിപണികളിലൊന്നായ പാളയത്ത് ലോഡ് കണക്കിന് മറുനാടൻ പൂക്കളാണ് എത്തിയത്. കർണാടകയിലും തമിഴ്നാട്ടിലുംനിന്നാണ് കാര്യമായി പൂക്കളെത്തുന്നത്. ഇവിടെ താൽക്കാലികമായി ഉയർന്ന മൊത്ത കച്ചവട കേന്ദ്രങ്ങളിൽ അത്തത്തലേന്നുതന്നെ പൂവാങ്ങാൻ തിരക്ക് തുടങ്ങി. മാർക്കറ്റിലും തളി റോഡിലും വിൽപനയുണ്ട്. കഴിഞ്ഞ കൊല്ലത്തേക്കാൾ പൂക്കൾക്ക് വിലയുണ്ട്. ഉത്തരേന്ത്യയിൽ ഈയാഴ്ച വിനായക ചതുർഥി ആഘോഷങ്ങൾ കഴിയുന്നതോടെ പൂക്കളുടെ വില കുറയുമെന്ന് വ്യാപാരികൾ പറയുന്നു.
കിലോക്ക് 240 വരെയാണ് വിവിധയിനം പൂക്കൾക്ക് വില. മഞ്ഞ, ഓറഞ്ച് ചെട്ടിപ്പൂക്കൾക്ക് 80 രൂപയാണ് കിലോക്ക് മൊത്തവില. വെള്ളനിറത്തിലുള്ളതടക്കം ഡാലിയയിനത്തിലുള്ളവക്ക് 200 മുതൽ 240 രൂപ വരെയുണ്ട്. ചെറിയ റോസിന് 240 വരെ നൽകണം. വാടാമല്ലിയിനങ്ങളും എത്തിയിട്ടുണ്ട്. മഞ്ഞ റോസാപ്പൂക്കൾ, അരളി, സീനിയ തുടങ്ങിയവയെല്ലാമുണ്ട്. മൊത്തവിപണിയിൽനിന്ന് വാങ്ങി വിവിധയിനം പൂക്കൾ ഒന്നിച്ച് കവറിലിട്ട് 100 രൂപ വരെ ഈടാക്കിയാണ് ചില്ലറ വിൽപന. സർക്കാർ സഹായത്തോടെ ഓണം ലക്ഷ്യമിട്ടുള്ള പൂക്കൃഷിയിൽ ഉൽപാദിപ്പിച്ച പൂക്കളും ഉടൻ വിപണിയിലിറങ്ങും. ചെട്ടിപ്പൂക്കളാണ് ഇവയിലധികവും. അത്തം പിറക്കും മുമ്പുതന്നെ നഗരത്തിൽ വിവിധ ഓണമേളകളും ആദായ വിൽപനശാലകളും ആരംഭിച്ചിരുന്നു.