മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കോടതി നടപടി. കെജ് രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും.
കെജ്‍രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിൻ്റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. വിജയ് നായർ തന്നെ അല്ല അതിഷിയെ ആണ് സമീപിച്ചത് എന്ന് കെജ്‍രിവാൾ മൊഴി നൽകിയെന്നും ഇഡി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആര്‍.എസ്. നേതാവ് കെ. കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് ഇ.ഡി ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2022ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പതെണ്ണം ലഭിച്ചു.
മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍ നിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരില്‍ നിന്ന് തിരികെ എ.എ.പി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തില്‍ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡി പറയുന്നത്.