മുംബൈ:ടിക്കറ്റില്ലാതെ ട്രെയിൻ കയറിയാല്‍ പിഴ ഇരട്ടി നൽകണം.2026 ജൂണ്‍ 20 മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായിട്ടാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.2026ലെ ജനവിശ്വാസ് ആക്‌ട് വ്യവസ്ഥകള്‍ പ്രകാരം, 1989ലെ റെയില്‍വേ ആക്ടിലെ 137, 138 വകുപ്പുകള്‍ക്ക് കീഴിലുള്ള കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതല്‍ 500 രൂപയായി ഉയരും. പിഴ നടപടികള്‍ ഒഴിവാക്കുന്നതിനായി യാത്രക്കാർ സാധുവായ ടിക്കറ്റുകളുമായി യാത്ര ചെയ്യണമെന്നും റെയില്‍വേ അറിയിച്ചു. ട്രെയിൻ യാത്ര തുടങ്ങിയ സ്റ്റേഷൻ ഏതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കില്‍, സർവീസ് ആരംഭിച്ച സ്റ്റേഷൻ മുതലുള്ള നിരക്ക് ഈടാക്കാനും റെയില്‍വേക്ക് നിയമപരമായ അധികാരമുണ്ട്.ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുന്ന പിഴയോ യാത്രാക്കൂലിയോ നല്‍കാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരും. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം ആളുകളില്‍ നിന്നായി 40.85 കോടി രൂപയാണ് സെൻട്രല്‍ റെയില്‍വേ സോണ്‍ പിഴയായി ഈടാക്കിയത്.










