കോഴിക്കോട്:102 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് കൈമാറിയ അവകാശ പത്രിക അംഗീകരിക്കുക,കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, ജയിലിൽ അടയ്ക്കപ്പെട്ട നാലാഴ്ച്ചയായി ഡൽഹിയിൽ നിരാഹാരസമരം നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്കിനെ വിട്ടയക്കുക എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും ആയിരകണക്കിന് വിദ്യാർത്ഥികൾ മാർച്ചിന് അണിനിരന്നു.

ക്രിസ്ത്യൻ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് മാവൂർ റോഡ്, പുതിയ സ്റ്റാൻ്റ്, പാവമണി റോഡ്, ജി എച്ച് റോഡ് വഴി ഇൻകം ടാക്സ് ഓഫീസ് പരിസരത്ത് എത്തി. പോലീസ് ബാരിക്കേട് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. മുദ്രാവാക്യവുമായി മുന്നേറാർ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ആദിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. നന്ദന ജോയിന്റ് സെക്രട്ടറിമാരായ പി. സ്വരാഗ്, അശ്വന്ത് ചന്ദ്ര എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ടി. പി. അമൽരാജ് സ്വാഗതവും കെ. സി ഫർഹാൻ നന്ദിയും പറഞ്ഞു.







