കോഴിക്കോട് :ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് വനം ഇന്റലിജൻസും ഫ്ലയിങ് സ്ക്വാഡും ചേർന്ന് പ്രതികളെ വലയിലാക്കിയത്.
തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇന്റലിജൻസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ആനക്കൊമ്പ് വിൽപ്പനയ്ക്ക് ശ്രമിക്കുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
പിടിയിലായ അഞ്ചുപേരും ആനക്കൊമ്പ് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. സംഘത്തിന്റെ മറ്റ് ബന്ധങ്ങളെയും കടത്തിന്റെ വ്യാപ്തിയെയും കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.










